അസം യുവതിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി 22കാരിയായ അസം യുവതിയെ രണ്ടു പേര്‍ പീഡിപ്പിച്ച പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രി കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിെഞ്ഞാളത്താണ് സംഭവം. കേസില്‍ കുഴിെഞ്ഞാളം സ്വദേശി നസീര്‍ ബാബുവിനും ഇയാളുടെ സുഹൃത്തിനുമെതിരേ കേസെടുത്തതായി എസ്‌ഐ കെ എം സന്തോഷ് പറഞ്ഞു.
അസമില്‍നിന്നു ജോലിയന്വേഷിച്ച് 10 ദിവസം മുമ്പ് ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. പ്രതികള്‍ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവച്ചശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാവിലെ പ്രതികളുമായി ബന്ധപ്പെട്ടവര്‍ യുവതിയെയും ഭര്‍ത്താവിനെയും കാറില്‍ കയറ്റി കൊണ്ടോട്ടിയിലും സമീപപ്രദേശങ്ങളിലും കറങ്ങി. പിന്നീട് പോലിസ് പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞു കാറിലുള്ളവര്‍ യുവതിയെയും ഭര്‍ത്താവിനെയും ഇറക്കി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയില്‍നിന്നു പോലിസ് മൊഴിയെടുത്തു.
ഭാഷ പ്രശ്‌നമായതിനാല്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. യുവതിയെ വൈകീട്ട് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചു വൈദ്യപരിശോധന നടത്തി. അതേസമയം, അസം ദമ്പതികള്‍ താമസിച്ച കുഴിഞ്ഞൊളത്തെ വാടക ക്വാട്ടേഴ്‌സില്‍ പോലിസ് തെളിവെടുപ്പ് നടത്തി. യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
ഇവരുടെ വീട്ടിലെ കത്തി തന്നെയാണ് അക്രമികള്‍ ഉപയോഗിച്ചത്. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഴിഞ്ഞൊളം സ്വദേശി നസീര്‍ ബാബുവിനെയും ഇയാളുടെ സുഹൃത്തിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. നസീര്‍ ബാബുവിന്റെ പേര് യുവതി പോലിസിനോട് പറഞ്ഞിട്ടുണ്ട്.
ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുമ്പോള്‍ ഇയാള്‍ പേരെടുത്ത് പറഞ്ഞിരുന്നു. ഇങ്ങനെയാണ് ഇയാളുടെ പേര് യുവതിക്ക് മനസ്സിലായതെന്ന് പോലിസ് പറഞ്ഞു. പ്രതികളുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലും പോലിസ് പരിശോധന നടത്തി. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനായിട്ടില്ല.
സൈബര്‍ സെല്‍ മുഖേന പ്രതികളെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. കൊണ്ടോട്ടി സിഐ ബി സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it