അവിഹിതബന്ധത്തെ ചൊല്ലി സംഘട്ടനം; യുവാവ് കുത്തേറ്റു മരിച്ചു

ഒറ്റപ്പാലം: യുവതിയുമായുള്ള അവിഹിതബന്ധത്തെ ച്ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മുണ്ടൂര്‍ വേലിക്കാട്ട് പുലാപ്പറ്റവീട്ടില്‍ വഹാബിന്റെ മകന്‍ സിയാര്‍ (28) ആണു മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷമീമിനെ (27) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കു കത്തികൊണ്ട് മാരകമായി കുത്തേറ്റിട്ടുണ്ട്. വടക്കാഞ്ചേരി സ്വദേശിയായ ഷമീമും പരിസരവാസിയായ യുവതിയും തമ്മില്‍ അവിഹിതബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ; ഷമീമും യുവതിയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഒറ്റപ്പാലം സ്വദേശിയും സുഹൃത്തുമായ അബ്ബാസ് യുവതിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലെത്തി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് യുവതി ഇക്കാര്യം ഷമീമിനെ അറിയിക്കുകയും ഷമീം ഇതുമായി ബന്ധപ്പെട്ട് അബ്ബാസുമായി ഫോണില്‍ വഴക്കുകൂടുകയും ചെയ്തു. മരിച്ച സിയാറും അബ്ബാസും സുഹൃത്തുക്കളായ സാബു, അഷറഫ്, മന്‍സൂര്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വടക്കാഞ്ചേരിയില്‍നിന്ന് ഷമീമിനെ ലക്കിടിയില്‍ എത്തിക്കുകയായിരുന്നു. ലക്കിടി മിത്രാനന്ദപുരത്തുള്ള സുഹൃത്ത് അഷറഫിന്റെ ഗൃഹപ്രവേശ—ത്തിന് വന്ന ഇവരെല്ലാവരും ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 12.30 വരെ മദ്യപിക്കുകയും ഇവിടെവച്ച് യുവതിയുടെ കാര്യം പറഞ്ഞ് വഴക്കിടുകയുമായിരുന്നു. സമീപത്തെ പഞ്ചായത്ത് മൈതാനത്തായിരുന്നു സംഭവം. അടിപിടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ സിയാറിനും ഷമീമിനും ഗുരുതരമായി പരിക്കേറ്റു. കൂട്ടത്തിലുണ്ടായിരുന്ന ലക്കിടി സ്വദേശി സാബുവാണ് ഇവരെ കുത്തിയത്.
സിയാര്‍ പുലര്‍ച്ചെ രണ്ടോടെ കണ്ണിയമ്പുറത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഗുരുതര പരിക്കുള്ള ഷമീമിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സാബു, അഷറഫ്, മണ്‍സൂര്‍, അരുണ്‍ എന്നിവര്‍ പോലിസ് കസ്റ്റഡിയിലാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. റജീനയാണ് സിയാറിന്റെ ഭാര്യ. സണ്‍സീര്‍, സനമോള്‍ എന്നിവരാണ് മക്കള്‍. ഒറ്റപ്പാലം സിഐ രാധാകൃഷ്ണന്‍, എസ്‌ഐ റജീഷ് എന്നിവരും പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it