അയല്‍വീടുകള്‍ കത്തിക്കാന്‍ ശ്രമിച്ചയാള്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍

വൈക്കം: അയല്‍വാസികളുടെ വീടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചയാളെ സ്വന്തം വീട്ടില്‍ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. ടിവി പുരം പള്ളിപ്രത്തുശ്ശേരി ചിറ്റേത്ത് രാജു (48)വാണ് മരിച്ചത്. രാജുവിന്റെ അയല്‍വാസികളായ ചിറ്റേത്ത് മണിയപ്പന്‍, ചിറ്റേത്ത് രാമചന്ദ്രപ്രമോദ് എന്നിവരുടെ വീടുകളാണ് ഗ്യാസ് സിലിണ്ടറും വൈദ്യുതിയും ഉപയോഗിച്ചു കത്തിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

മണിയപ്പന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 3.30നുണ്ടായ സ്‌ഫോടനത്തോടെയാണ് സംഭവം അറിയുന്നത്. രാമചന്ദ്രപ്രമോദിന്റെ ബൈക്കും കരിമരുന്ന് ഉപയോഗിച്ചു കത്തിക്കാന്‍ ശ്രമിച്ചിരുന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് കുത്തിത്തുറന്ന ശേഷം കരിമരുന്ന് നിറച്ച നിലയിലായിരുന്നു. മണിയപ്പന്റെ വീട്ടില്‍ നിന്നും ശബ്ദം കേട്ടയുടന്‍ വീടുകളെല്ലാം കത്തിയെന്നു കരുതിയാണ് രാജു ദേഹത്തു ടിന്നറൊഴിച്ചു തീക്കൊളുത്തിയതെന്നാണ് പോലിസിന്റെ നിഗമനം. മണിയപ്പന്റെയും രാമചന്ദ്രന്റെയും അടുക്കളയ്ക്കു സമീപം ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവയ്ക്കുകയും വീടിനുചുറ്റും കരിമരുന്നും ടിന്നറും നിറച്ചിരിക്കുകയുമായിരുന്നു.
ശബ്ദംകേട്ടയുടന്‍ മണിയപ്പന്റെ വീട്ടുകാര്‍ ലൈറ്റിടാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി മുടങ്ങിയത് ദുരന്തം ഒഴിവാക്കി. വൈക്കത്തുനിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗ്യാസ് സിലിണ്ടറുകള്‍ പൂര്‍ണമായി തുറക്കാത്തതും വൈദ്യുതി മുടങ്ങിയതുമാണ് വീട്ടുകാരെ രക്ഷിച്ചത്. അല്ലാത്തപക്ഷം രാജുവിന്റെ വീട് ഉള്‍പ്പെടെയുള്ള മൂന്നു വീടുകളും സമീപത്തുള്ള സ്‌കൂളും നാലു സ്‌കൂള്‍ വാഹനങ്ങളും പൂര്‍ണമായും കത്തിയമരുമായിരുന്നു. അഞ്ചു കിലോ തൂക്കമുള്ള സിലിണ്ടറും ഇന്ത്യന്‍ ഓയിലിന്റെ വലിയ സിലിണ്ടറുമാണ് വീടുകളില്‍ തുറന്നുവച്ചിരുന്നത്. വീട്ടില്‍ നിന്നും തീ പടരുമ്പോള്‍ ഓടിക്കൂടുന്നവര്‍ വെള്ളമെന്ന് കരുതി ടിന്നര്‍ എടുത്തു ഒഴിക്കുമെന്നു കരുതിയാണ് രാജു ബക്കറ്റുകളില്‍ ഇതു നിറച്ചുവച്ചിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it