അമ്മയും രണ്ട് മക്കളും മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ചിറ്റൂര്‍: മൂലത്തറ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പിലെ കിണറ്റില്‍ അമ്മയും രണ്ട് പെണ്‍മക്കളും മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയില്‍. വണ്ണമാട മലയാണ്ടി കടങ്ങനൂര്‍ കറുപ്പസ്വാമിയുടെ മകന്‍ വടിവേല്‍ (25), കോട്ടയം വൈക്കം കുവംതലയാളം പിഒ നികര്‍ത്തില്‍ നാരായണന്റെ മകന്‍ സിജു (36) എന്നിവരാണ് പിടിയിലായത്.
മരണപ്പെട്ട യുവതിയുമായി പ്രതികള്‍ അതിരു കവിഞ്ഞ ബന്ധം പുലര്‍ത്തി വന്നത് ഭര്‍ത്താവ് അറിയുമോയെന്ന ഭയമാണ് കുട്ടികളുമായി ആത്മഹത്യ നടത്തുന്നതിന് പ്രേരണയായതെന്ന് പോലിസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അന്ന് വൈകീട്ട് കവിതയേയും മക്കളേയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോപ്പിനകത്തു തന്നെയുള്ള കിണറ്റില്‍ മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കവിതയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന വിവരം അറിയുന്നത്.
ഒന്നാം പ്രതിയായ വടിവേല്‍, സിജുവും കവിതയുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായി ഭര്‍ത്താവിനോട് അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ഭയന്നാണ് കുട്ടികളുമായി കവിത ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it