അമീറിന്റെ സുഹൃത്ത് അനാര്‍ അസമില്‍നിന്നു മുങ്ങി

കൊച്ചി: പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ഥി ജിഷയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനാര്‍ അസമില്‍ നിന്നു പോയതായി സൂചന. പോലിസിന്റെ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളെ കാണാതായിരിക്കുന്നത്.
കേരളത്തിലേക്കാണ് അനാര്‍ പോയതെന്നാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അന്വേഷണസംഘത്തോടു പറഞ്ഞതെന്നാണു വിവരം. അനാര്‍ ഒളിച്ചോടിയതല്ലെന്നും ഇവര്‍ പറയുന്നു. അനാറിന്റെ മൊബൈല്‍ നമ്പറും ഇവര്‍ പോലിസിന് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ജിഷയെ കൊലപ്പെടുത്തിയ ഏപ്രില്‍ 28ന് ഉച്ചയോടെ പ്രതി അമീറുല്‍ ഇസ്‌ലാം അനാറുമൊത്ത് പെരുമ്പാവുരില്‍ ഇരുന്നു മദ്യപിച്ചതായി ചോദ്യംചെയ്യലില്‍ അമീര്‍ പോലിസിനോട് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ജിഷയുടെ വീട്ടിലേക്ക് അമീറുല്‍ ഇസ്‌ലാം പോയതെന്നും പോലിസിനോട് പറഞ്ഞിരുന്നുവെന്നാണു വിവരം. തുടര്‍ന്ന് പോലിസ് പെരുമ്പാവൂരില്‍ അനാര്‍ താമസിച്ചിരുന്നിടത്തും സുഹൃത്തുക്കളുടെ പക്കലും നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഭവത്തിനു ശേഷം അനാര്‍ അസമിലേക്കു കടന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണു കേരള പോലിസ് അനാറിനെ തേടി അസമില്‍ എത്തിയത്. തുടര്‍ന്ന് അസം പോലിസിന്റെ സഹായത്തോടെ അനാറിനെ കണ്ടെത്തി ഞായറാഴ്ച ചോദ്യംചെയ്തിരുന്നു.
പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വീട്ടില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് അനാറിന്റെ വീട്. അനാറുല്‍ കേരളത്തിലേക്കു പോന്നുവെന്ന വീട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേരളത്തിലും അസമിലും അന്വേഷണം ആരംഭിച്ചതായാണു വിവരം.
Next Story

RELATED STORIES

Share it