അനുമതി നല്‍കാത്തതിനു കാരണം വിശദീകരിക്കണമെന്ന് ആവശ്യം; മുഖ്യമന്ത്രിക്കെതിരേ നിയമനടപടിയുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ ഡിജിപി ജേക്കബ് തോമസിന്റെ തീരുമാനം. ഇതിനു മുന്നോടിയായി ചീഫ് സെക്രട്ടറി ജിജി തോംസണോട് ജേക്കബ് തോമസ് വിശദീകരണം ആരാഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ കേസ് കൊടുക്കുന്നതിന് അനുമതി ന ല്‍കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.
തനിക്കെതിരായ നിയമനടപടിക്ക് അനുമതി നല്‍കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞത്. ചീഫ് സെക്രട്ടറി നല്‍കുന്ന മറുപടി അനുകൂലമായാലും പ്രതികൂലമായാലും മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. നിയമവിദഗ്ധരുടെ ഉപദേശവും ജേക്കബ് തോമസ് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചെന്നും പരസ്യവിമര്‍ശനം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിക്ക് പോവാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഡിജിപി ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 17 പ്രകാരം ഇത് സാധ്യമല്ലെന്ന് നിലപാടെടുത്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയല്‍ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ നിലപാട് ശരിവച്ച ആഭ്യന്തരമന്ത്രി അന്തിമതീരുമാനം മുഖ്യമന്ത്രിക്കു വിട്ട് ഫയല്‍ അയച്ചു. തുടര്‍ന്ന് ജേക്കബ് തോമസിന്റെ ആവശ്യത്തിനു മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നു. തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസ് അനുമതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നത്.
അതേസമയം, ലോകായുക്തയില്‍ തനിക്കെതിരേ കേസ് ഫയല്‍ ചെയ്തതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയും കെ ബാബുവും കെ എം മാണിയുമാണന്നാണ് ജേക്കബ് തേമസിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it