അധികാരത്തിനുവേണ്ടി വിഎസ് പറഞ്ഞതെല്ലാം വിഴുങ്ങി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഎസിനെ വിമര്‍ശിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധികാര സ്ഥാനത്തിനുവേണ്ടി വിഎസ് ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. എല്ലാം എന്റെ പിഴവാണെന്ന് ഏറ്റുപറഞ്ഞ വ്യത്യസ്തനായൊരു വി എസ് അച്യുതാനന്ദനെയാണ് കേരളം ഇന്നലെ കണ്ടത്. തന്റെ നിലപാടുകളില്‍ എന്തുവന്നാലും ഉറച്ചുനില്‍ക്കുമെന്ന് പലപ്പോഴും മേനിപറഞ്ഞിരുന്ന അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതയ്ക്കു നല്‍കിയത്. എല്ലാ ഊര്‍ജവും നഷ്ടപ്പെട്ട് അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധിചെയ്യുന്ന അങ്ങയുടെ തിരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയും.
ലാവലിന്‍ കേസില്‍ അങ്ങ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ജനങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ലാവലിന്‍ കേസില്‍ കോടതിവിധി അംഗീകരിക്കുന്നു എന്നാണ് അങ്ങ് പറയുന്നത്. മറിച്ചൊരു വിധി വരുന്നതുവരെ ഈ നിലപാടില്‍ തുടരും എന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന അങ്ങ്, അത് വിവാദമായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് അഭിപ്രായത്തില്‍നിന്ന് ഒളിച്ചോടി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത് ആശയ സമരമാണെന്ന അങ്ങയുടെ പ്രതികരണമാണ് ഏറ്റവും വലിയ തമാശ. ഇതുപറഞ്ഞ് അങ്ങ് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഒന്നര പതിറ്റാണ്ടായി പിണറായി വിജയനെതിരേ അങ്ങ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. പിണറായിയെ കേരള ഗോര്‍ബച്ചേവ് എന്നും ഡാങ്കേയെന്നും അങ്ങ് വിളിച്ചതും പരസ്യമായില്ലേ. ഈ ചക്കളത്തിപ്പോരാട്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണെന്നും അത് പാര്‍ട്ടി കാര്യമാണെന്നും തിരഞ്ഞെടുപ്പിലേക്ക് അത് വലിച്ചുനീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മറ്റുമുള്ള അങ്ങയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് പൊട്ടിച്ചിരിക്കാതിരിക്കുകയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
Next Story

RELATED STORIES

Share it