ഹിന്ദുത്വര്‍ ഹിന്ദുമതത്തെ വികൃതമാക്കുന്നു: സഹ്ഗാള്‍

ഡെറാഡൂണ്‍: ഹിന്ദുത്വ സംഘടനകള്‍ ഹിന്ദുമതത്തെ വികൃതമാക്കുകയാണെന്നു പ്രശസ്ത എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സഹ്ഗാള്‍. സര്‍ക്കാരിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് ആദ്യമായി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയ എഴുത്തുകാരിയാണിവര്‍. അടിയന്തരാവസ്ഥയേക്കാള്‍ ഏറെ പരിതാപകരമാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെന്നും അവര്‍ പറഞ്ഞു.
ഡെറാഡൂണ്‍ സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഹിന്ദുത്വ സംഘടനകള്‍ ഐഎസിനെ പോലെ ജനങ്ങളുടെ തലകള്‍ കൊയ്യുന്ന ഭീകരസംഘടനയായി മാറി. ഹിന്ദുത്വ സംഘടനകള്‍ ഹിന്ദുമതത്തോടു കാണിക്കുന്ന നിലപാടില്‍ അമര്‍ഷമുണ്ട്. അവര്‍ ഹിന്ദുമതത്തെ വികൃതമാക്കുകയും നശിപ്പിക്കുകയുമാണ്.
ദേശീയതയെക്കുറിച്ചു നടക്കുന്ന സംവാദങ്ങള്‍ തികച്ചും കൃത്രിമമാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന നിസ്സാര കാര്യങ്ങളില്‍ വാശിപിടിച്ചു ജനങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ദേശീയതയെക്കുറിച്ചുള്ള സംവാദം ഇപ്പോള്‍ അപ്രസക്തമാണ്. സ്വാതന്ത്ര്യസമരകാലത്തായിരുന്നു ദേശീയത ആവശ്യമായിരുന്നത്.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാം പ്രസാദ് മുഖര്‍ജിയുടെ കാലത്തുതന്നെ ജമ്മുകശ്മീര്‍ എന്‍ഐടിയില്‍ കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കം തുടങ്ങിയിരുന്നുവെന്നും മതേതര കശ്മീരിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നത്.
വിഭജനകാലത്ത് യാതൊരു വര്‍ഗീയ കലാപവും നടക്കാത്ത സംസ്ഥാനമായിരുന്നു കശ്മീര്‍. നിരവധി കാലത്തിനു ശേഷം ബി ആര്‍ അംബേദ്കറെയും സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും ബിജെപി അംഗീകരിക്കാന്‍ തയ്യാറായതു നന്നായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it