Flash News

ഹിന്ദുത്വരുടെ ആക്രമണം: പലായനം ചെയ്ത മുസ്‌ലിംകള്‍ ഗ്രാമത്തിലേക്കു മടങ്ങി

റാഞ്ചി: ഹിന്ദുത്വരുടെ ആക്രമണത്തെ തുടര്‍ന്നു പലയാനം ചെയ്ത 20ഓളം മുസ്‌ലിം കുടുംബങ്ങള്‍ കോദര്‍മ ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിനെ തുടര്‍ന്നു സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയെത്തി.
ഗ്രാമത്തില്‍ ഞായറാഴ്ച ഇരു വിഭാഗങ്ങളുടെയും സമാധാനയോഗവും വിളിച്ചുകൂട്ടി. വെള്ളിയാഴ്ച രാത്രിയാണു സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നൂറുകണക്കിനു വരുന്ന ജനക്കൂട്ടം ജാര്‍ഖണ്ഡിലെ കോദര്‍മ ജില്ലയിലുള്ള കോല്‍ഗാര്‍മ മസ്ജിദിലേക്ക് ഇരച്ചുകയറുകയും ആളുകളെ മര്‍ദിക്കുകയും ചെയ്തത്. നോമ്പ് തുറന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. വീടുകളിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടന്നിരുന്നു. മസ്ജിദിന് കേട്പാടു വരുത്തിയ അക്രമികള്‍ ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു ഭയചകിതരായ മുസ്‌ലിം കുടുംബങ്ങള്‍ രാത്രിയില്‍ തന്നെ വീട് വിട്ടോടി എട്ടു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ കലക്ടറേറ്റില്‍ അഭയം തേടുകയായിരുന്നു.
250 വീടുകളുള്ള കൊദാര്‍മയില്‍ 20 മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. പ്രദേശത്ത് മസ്ജിദ് നിര്‍മിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ ദീര്‍ഘനാളായി പ്രചാരണം നടത്തിവരുന്നുണ്ട്. ശനിയാഴ്ച വൈകീട്ടോടെ അക്രമികളില്‍പ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും സംഘപരിവാര പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിച്ച് അവരെ മോചിപ്പിച്ചു.
എന്നാല്‍, ഞായറാഴ്ച സായുധ പോലിസിനെ വിന്യസിക്കുകയും സമാധാന യോഗം നടത്തുകയും സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണു മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമത്തിലേക്കു മടങ്ങിയത്. അതേസമയം, ഇന്നലെ ബജ്‌രംഗ്ദളിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജില്ലാ കലക്ടറുടെ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ ഭരണകൂടം ഏകപക്ഷീയ നടപടി സ്വീകരിക്കുന്നു എന്നായിരുന്നു ആരോപണം. കഴിഞ്ഞ മാസം ഇതേ കോദര്‍മ ജില്ലയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മുസ്‌ലിംകളുടെ കല്യാണ പാര്‍ട്ടി ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി ആക്രമണങ്ങളാണു മുസ്‌ലിംകള്‍ക്കെതിരേ നടന്നത്. പശുവിന്റെ പേരിലും മറ്റും ഒരു ഡസനിലേറെ മുസ്‌ലിംകളെയാണു തല്ലിക്കൊന്നത്.
Next Story

RELATED STORIES

Share it