Flash News

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി : ഹരജി ഫയലില്‍ സ്വീകരിച്ചില്ല



ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ ന്യൂനപക്ഷമായ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്കു ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹരജി ഫയലില്‍ സ്വീകരിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഹരജി പിന്‍വലിച്ച് വിഷയത്തില്‍ പരാതിക്കാരനു ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നു ചൂണ്ടിക്കാണിച്ചാണു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും ഇവര്‍ക്കു സംവരണം അടക്കം ഭരണഘടന നല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണു ഹരജി സമര്‍പ്പിച്ചിരുന്നത്. ഹരജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതു ദേശീയ ന്യൂനപക്ഷ കമ്മീഷനാണെന്നും സുപ്രിംകോടതിയല്ലെന്നും ചൂണ്ടിക്കാണിച്ചാണു കോടതി ഹരജി നിരസിച്ചതെന്നു ദത്തര്‍ പറഞ്ഞു. ജമ്മുകശ്മീര്‍ (28.44%), പഞ്ചാബ് (38.40%), ലക്ഷദ്വീപ് (2.5%), മിസോറാം (2.75%), നാഗാലാന്റ് (8.75%), മേഘാലയ (11.53%), അരുണാചല്‍ പ്രദേശ് (29%), മണിപ്പൂര്‍ (31.39%)  എന്നിങ്ങനെയാണ് എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യാ നിരക്ക്.  ഇവിടങ്ങളിലെ ഹിന്ദുക്കള്‍ക്കു പ്രാതിനിധ്യം കുറവാണെന്നും  സംവരണം അടക്കമുള്ള അവകാശങ്ങള്‍ ലഭ്യമാവുന്നില്ലെന്നും ഹരജി ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it