Flash News

ഹാപൂരിലെ തല്ലിക്കൊല പശുവിന്റെ പേരില്‍ തന്നെ; പോലിസിന്റെ വാദം പൊളിയുന്നു

ഹാപൂര്‍: യുപിയിലെ ഹാപൂരില്‍ 45കാരനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും 65കാരനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത് പശുവിന്റെ പേരില്‍ തന്നെയെന്ന് തെളിയിക്കുന്ന പുതിയ വീഡിയോ പുറത്തുവന്നു. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നു പറഞ്ഞ് കേസ് അട്ടിമറിക്കാനുള്ള പോലിസിന്റെ ശ്രമം ഇതോടെ പൊളിഞ്ഞു.
ഒരു മിനിറ്റുള്ള വീഡിയോയില്‍ 65കാരനായ ഷമിയുദ്ദീനെ ജനക്കൂട്ടം മര്‍ദിക്കുന്നതും താടിയില്‍ പിടിച്ചു വലിക്കുന്നതും കാണാം. തങ്ങളുടെ വയലില്‍ പശുവിനെ അറുത്തുവെന്ന് സമ്മതിക്കാന്‍ ജനക്കൂട്ടം ഷമിയുദ്ദീനെ നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്. ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന ഷമിയുദ്ദീന്റെ വസ്ത്രത്തില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഹാപൂരിലെ പിലാക്കുവ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ആക്രമണം. പ്രാദേശിക സംഘപരിവാര പ്രവര്‍ത്തകരാണ് അക്രമത്തിനു നേതൃത്വം കൊടുത്തതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 45കാരനായ ഖാസിം നിലത്തുകിടന്ന് വെള്ളത്തിനു വേണ്ടി യാചിക്കുന്നതും അക്രമികള്‍ വെള്ളം തരില്ലെന്നു പറയുന്നതുമായ മറ്റൊരു വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ഖാസിം പിന്നീട് ആശുപത്രിയില്‍ മരിച്ചു.
മര്‍ദനത്തില്‍ അവശനായ ഖാസിമിനെ പോലിസിന്റെ സാന്നിധ്യത്തില്‍ വലിച്ചിഴക്കുന്ന ഫോട്ടോ പുറത്തുവന്നതിനെ തുടര്‍ന്ന് ഉന്നത പോലിസ് നേതൃത്വം മാപ്പുപറഞ്ഞിരുന്നു. ഖാസിമിന്റെയും ഷമിയുദ്ദീന്റെയും കുടുംബം ഇന്നലെ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി. മോട്ടോര്‍സൈക്കിളിന് വഴികൊടുക്കാതിരുന്നതിന്റെ പേരിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന രീതിയില്‍ സംഭവത്തെ വഴിതിരിച്ചുവിടാന്‍ പോലിസ് ശ്രമിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ കുടുംബം ആരോപിച്ചു. പോലിസ് ചില കാര്യങ്ങള്‍ പേപ്പറില്‍ എഴുതി അബോധാവസ്ഥയില്‍ കിടന്നിരുന്ന ഷമീയുദ്ദീന്റെ പെരുവിരല്‍ ഒപ്പ് എടുത്തതായി സഹോദരന്‍ പറഞ്ഞു. അതേസമയം, സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പോലിസ് നിഷേധിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റു പരാതികളുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും യുപി അഡീഷനല്‍ ഡിജിപി പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it