ഹര്‍ത്താല്‍ സര്‍ക്കാരിന്റെ സവര്‍ണ വിധേയത്വം അവസാനിപ്പിക്കണം: എസ്ഡിപിഐ

തിരുവനന്തപുരം: ദലിത് സംഘടനകളുടെ ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ വ്യാപകമായി നടത്തിയ അറസ്റ്റുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ സവര്‍ണ വിധേയത്വം വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലും ദലിത് ഭാരത് ബന്ദിനെതിരേ നടന്ന ഭരണകൂട ഭീകരതയിലും പ്രതിഷേധിച്ചാണ് കേരളത്തില്‍ ദലിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായാല്‍ പോലും നടത്തുന്ന മനുഷ്യത്വ വിരുദ്ധ ഹര്‍ത്താലുകളോടു വരെ മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ ദലിത് കൂട്ടായ്മ ഹര്‍ത്താലിനെ തകര്‍ക്കുമെന്ന് മുന്‍കൂട്ടി തന്നെ പ്രഖ്യാപിച്ചത് വരേണ്യ സംസ്‌കാരം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ്. പ്രതിഷേധിക്കുവാനുള്ള ദലിതുകളുടെ അവകാശത്തെ പോലും അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരുകളോട് മല്‍സരിക്കുകയാണ്.
ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടാവുമെന്ന തരത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ കഥ മെനയുകയും തുടര്‍ന്ന് ഹര്‍ത്താലിനെ നേരിടാന്‍ വന്‍ സന്നാഹമൊരുക്കുകയും ചെയ്തതുമെല്ലാം കേരളത്തില്‍ മുമ്പൊരിക്കലും സംഭവിക്കാത്തതാണ്.
തികച്ചും സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയ ദലിത് നേതാക്കളെയും മനുഷ്യാവകാശ പ്രര്‍ത്തകരെയും ഉള്‍പ്പെടെ നിരവധിപേരെ  അറസ്റ്റ് ചെയ്ത ഭരണകൂട നടപടി അതിന്റെ സവര്‍ണ വിധേയത്വത്തെ തന്നെയാണ് അനാവരണം ചെയ്തിരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ കോടതിയുടെ ഉത്തരവും അതിനെതിരെയുള്ള പ്രതിഷേധങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ  നടപടിയുമെല്ലാം ഒരേ മനോഭാവത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. അതിനാല്‍, അറസ്റ്റ് ചെയ്തവരെ ഉടനടി വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പാര്‍ശ്വവല്‍കൃത ജനതയുടെ അതിജീവന പോരാട്ടങ്ങളെ ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യ ബോധം പ്രകടിപ്പിക്കണമെന്നും പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it