ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: 2018-2022  വര്‍ഷത്തേക്കുള്ള  പുതിയ ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കേരള ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യചെയ്താണു ഹജ്ജ് കമ്മിറ്റി ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ച ഉന്നതതല സമിതി ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയും ഹജ്ജ് കമ്മിറ്റി കോടതിയില്‍ എതിര്‍ക്കും. 70 വയസ്സ് കഴിഞ്ഞവര്‍ക്കും നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുക്കടുപ്പില്ലാതെ അവസരം നല്‍കണമെന്ന തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം. 2013 ഏപ്രില്‍ 16നു സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അംഗീകരിച്ച 2013-2017ലെ ഹജ്ജ് നയത്തില്‍ ഉണ്ടായിരുന്ന ഈ കാറ്റഗറികള്‍ ഒഴിവാക്കിയെന്നാണു പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെ 21 എംബാര്‍ക്കേഷന്‍ പോയിന്റ് ഉണ്ടായിരുന്നത് വെട്ടിച്ചുരുക്കിയതു പുനസ്ഥാപിക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് ഘട്ടംഘട്ടമായി ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുന്നതിനു തങ്ങള്‍ എതിരല്ലെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു. എന്നാല്‍, വിമാന നിരക്ക് കുറയ്ക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നാണു തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനു പുറമെ, ഗുജറാത്ത് ഹജ്ജ് കമ്മിറ്റിയും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it