സൗഹൃദത്തണലില്‍ അശ്‌റഫ് ആഡൂരിന്റെ കഥവീട് തുറന്നുസൗഹൃദത്തണലില്‍ അശ്‌റഫ് ആഡൂരിന്റെ കഥവീട് തുറന്നു

കണ്ണൂര്‍: യുവ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അശ്‌റഫ് ആഡൂരിന് സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിര്‍മിച്ചുനല്‍കിയ കഥവീടിന്റെ ഗൃഹപ്രവേശനം നടന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് 11 മാസത്തോളമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് അശ്‌റഫ് ആഡൂര്‍.
കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ ആഡൂര്‍ പാലം സ്‌റ്റോപ്പിനോട് ചേര്‍ന്നാണ് സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മിച്ച വീട് സ്ഥിതിചെയ്യുന്നത്. ഇന്നലെ നടന്ന ഗൃഹപ്രവേശനച്ചടങ്ങില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പങ്കാളികളായി. ചടങ്ങില്‍ അഷ്‌റഫിന്റെ തിരഞ്ഞെടുത്ത കഥകളുടെ കോപ്പി വാങ്ങിയാണു പലരും പങ്കാളികളായത്. തറവാട് വീടിനോടു ചേര്‍ന്നുള്ള നാല് സെന്റിലാണ് അശ്‌റഫിന്റെ സ്വപ്‌നസാഫല്യമായ വീട് നിര്‍മിച്ചിട്ടുള്ളത്.
2015 ഫെബ്രുവരി 13നാണു പക്ഷാഘാതത്തെ തുടര്‍ന്ന് അശ്‌റഫ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മാസങ്ങള്‍ നീണ്ട ചികില്‍സയെ തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്താനായെങ്കിലും ഇപ്പോഴും സ്വബോധം വീണ്ടെടുക്കാനായിട്ടില്ല. കണ്ണൂരിലെ പ്രാദേശിക കേബിള്‍ ചാനലില്‍ ജോലി ചെയ്തിരുന്ന അഷ്‌റഫിന്റെ ചികില്‍സയ്ക്കു ലക്ഷങ്ങളാണു വേണ്ടിവരുന്നത്.
സുഹൃത്തുക്കളുടെയും വായനക്കാരുടെയും സഹായത്തോടെയാണു ചികില്‍സയ്ക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്. സിപിഎം കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍ ചെയര്‍മാനും എഴുത്തുകാരനായ ഈയ്യ വളപട്ടണം കണ്‍വീനറുമായ സൗഹൃദ കൂട്ടായ്മയാണ് വീട് യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്തത്. ദാരിദ്ര്യത്തിന്റെ കയ്പിനൊപ്പം മനുഷ്യനന്‍മയെക്കുറിച്ചും കഥകളെഴുതിയ അശ്‌റഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണു കുടുംബവും സുഹൃത്തുക്കളും. സിനിമാസംവിധായകന്‍ സലീം അഹമ്മദ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ടി ഒ മോഹനന്‍ തുടങ്ങിയ പ്രമുഖര്‍ വീട്ടിലെത്തി.
Next Story

RELATED STORIES

Share it