സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ജിദ്ദ: ദമ്മാമില്‍നിന്ന് ഉംറ തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു മലയാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.
വാഹനമോടിച്ച കായംകുളം സ്വദേശി നാദിര്‍ഷ (32), കൊല്ലം ചവറ സ്വദേശി മുസമ്മില്‍ (22) എന്നിവരാണു മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ നിജാം, അജിന്‍ഷ, നിഷാദ്, മുനീര്‍, കടയ്ക്കല്‍ നിലമേല്‍ സ്വദേശി അബ്ദുറഹ്മാന്‍, ഉത്തര്‍പ്രദേശ് സ്വദേശി ആസാദ് അലി എന്നിവര്‍ക്കാണു പരിക്ക്.
ഗുരുതരാവസ്ഥയിലുള്ള നിജാമിനെ മക്ക കിങ് ഫഹദ് ആശുപത്രിയിലും മറ്റുള്ളവരെ ഖുലൈസ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.വെള്ളിയാഴ്ച രാത്രി ദമ്മാമില്‍നിന്ന് പുറപ്പെട്ട എട്ടംഗസംഘം മദീന സന്ദര്‍ശനത്തിനുശേഷം ഉംറ നിര്‍വഹിക്കാനായി പോവുകയായിരുന്നു. മക്കയിലെത്തുന്നതിന് 120 കിലോമീറ്റര്‍ അകലെ ഖുലൈസിലായിരുന്നു അപകടം.
അബ്ദുറഹ്മാന്‍ കുഞ്ഞ്-നസീമ ദമ്പതികളുടെ മകനായ നാദിര്‍ഷ കുടുംബസമേതം ഖോബാറിലാണ് താമസം. ഭാര്യ: അമീന. മൂന്നു മക്കളുണ്ട്. ഖോബാറില്‍ കോഫി ഷോപ്പ് ജീവനക്കാരനാണ് സുബൈര്‍കുട്ടി-നസീമ ദമ്പതികളുടെ മകനായ മുസമ്മില്‍. മൃതദേഹങ്ങള്‍ ഖുലൈസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story

RELATED STORIES

Share it