സ്‌ഫോടനം: സയന്റിഫിക് പരിശോധന നടത്തി

കരിപ്പൂര്‍: മുതുവല്ലൂര്‍ വെട്ടുകാട് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച് സയന്റിഫിക് പരിശോധന നടത്തി. ഇന്നലെ സയന്റിഫിക് അസിസ്റ്റന്റ് അനീഷ്‌കുമാര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. ശനിയാഴ്ച എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ വെട്ടുകാട് അങ്ങാടിയില്‍ ലോഡ്ജിന് സമീപമുള്ള കുറ്റിക്കാടിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ നാലു വീടുകളും മുതുവല്ലുര്‍ കൃഷിഭവന്‍, ജനസേവനകേന്ദ്രം എന്നിവയ്ക്കും കേടുപാടു പറ്റിയിരുന്നു. സ്‌ഫോടനശബ്ദം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടിരുന്നു. സയന്റിഫിക് വിദഗ്ധര്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലും സ്‌ഫോടനം നടന്ന സ്ഥലത്തും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുവിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവിന് തീപ്പിടിച്ച് പൊട്ടിയതാവാമെന്നാണ് പോലിസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ഡിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സയന്റിഫിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാവുകയുള്ളൂ.
Next Story

RELATED STORIES

Share it