സ്‌കൂളുകളുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തമ്മിലുള്ള വിവരവിനിമയത്തിനായി ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് വരുന്നു. 4775 സ്‌കൂളുകളില്‍ വീഡിയോ റിക്കാഡറുകളും കോണ്‍ഫറന്‍സിങ് സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആരംഭിച്ചു. ഇതിന്റെ ഭാഗമായി മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍, എച്ച്ഡി ഡിജിറ്റല്‍ ഹാന്‍ഡികാം, എച്ച്ഡി വെബ്കാം, 42 ഇഞ്ച് എല്‍ഇഡി ടെലിവിഷന്‍ എന്നിവയ്ക്കുള്ള ദേശീയ ടെന്‍ഡര്‍ വിളിച്ചു. ഉപകരണങ്ങളുടെ വിന്യാസം ജൂണില്‍ പൂര്‍ത്തിയാവും.
ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നേരത്തെ 34500 ക്ലാസ് മുറികളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍,സ്പീക്കറുകള്‍, സ്‌ക്രീനുകള്‍ എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിരുന്നു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും എല്ലാ സ്‌കൂളുകളിലും ലഭ്യമായി. ക്ലാസ് മുറികള്‍ നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്‌കൂളുകളും ക്ലാസ്മുറികളും ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഒരുലക്ഷത്തോളം അധ്യാപകര്‍ക്ക് പ്രത്യേക ഐടി പരിശീലനം ആരംഭിച്ചു.  ഡിജിറ്റല്‍ രൂപത്തില്‍ പാഠാസൂത്രണം നടത്താനും വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന 'സമഗ്ര' എന്ന റിസോഴ്‌സ് പോര്‍ട്ടല്‍ ഈ പരിശീലനത്തിലൂടെ മുഴുവന്‍ അധ്യാപകരും പരിചയപ്പെടുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it