Kollam Local

സ്‌കൂളില്‍ കുട്ടികള്‍ ഹാജരാവുന്നത് എസ്എംഎസ് മുഖേന രക്ഷാകര്‍ത്താക്കളെ അറിയിക്കും

കൊല്ലം: ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ സ്‌കൂളുകളില്‍ കുട്ടികള്‍ ഹാജരാകുന്നത് എസ്എംഎസ് മുഖേന രക്ഷാകര്‍ത്താക്കളെ അറിയിക്കുന്നതിനുള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. പല സ്‌കൂളുകളിലും കുട്ടികള്‍ സമയത്തിന് ക്ലാസ്സുകളില്‍ എത്താതിരിക്കുകയോ വീട്ടില്‍ നിന്നിറങ്ങിയാലും വരാതിരിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ കുട്ടികള്‍ എവിടെ പോകുന്നുവെന്നോ എന്തു ചെയ്യുന്നുവെന്നോ പലപ്പോഴും രക്ഷാകര്‍ത്താക്കളും അധ്യാപകരും അറിയാറില്ല. യുവതലമുറയെ വഴി തെറ്റിക്കുന്ന പല പ്രവണതകളഴം നില നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ മാതാപിതാക്കളുടെയും അധ്യാപകരുടേയും ശ്രദ്ധയില്‍ നിര്‍ത്തേണ്ട കാര്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍ മിനിട്‌സുകള്‍ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യമുള്ള വ്യക്തിത്വങ്ങള്‍, ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല വിപുലീകൃതയോഗം ഫെബ്രുവരി നാലിന് ചേരും. പുതിയ ആശയങ്ങള്‍ ലഭിക്കുന്നതിനും സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞു പോയ പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ സേവനം ജില്ലാ പഞ്ചായത്ത് പദ്ദതികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് യോഗം ഉദ്ദേശിക്കുന്നത്.
തെരുവുനായ്ക്കളുടെ വന്ധീകരണവുമായി ബന്ധപ്പെട്ട് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം ആദിച്ചനല്ലൂര്‍, ചടയമംഗലം, വെസ്റ്റ്കല്ലട, ആലപ്പാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളില്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. എസ്പിസിഎയുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും. നായ്ക്കളെ പിടികൂടുന്നതിന് ആവശ്യമായ പരിശീലനം തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക നല്‍കിയിട്ടുണ്ട്. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനുള്ള പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ ലിസ്റ്റ് ഇക്കാര്യത്തിð തയ്യാറാക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും താല്‍ക്കാലികമായി സജ്ജമാക്കുന്ന ഓപ്പറേഷന്‍ തീയറ്ററുകളിലായിര്ക്കും ശസ്ത്രക്രിയ നടത്തുന്നത്. ഒരു ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിക്കുന്ന നായ്ക്കളെ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടായിരിക്കും ശസ്ത്രക്രിയ നടത്തുക. ശസ്ത്രക്രിയ നടത്തി അതിന് ശേഷം വീണ്ടും മൂന്ന് ദിവസം ഇവയെ നിരീക്ഷണ വിധേയമാക്കും. അതിനു ശേഷം ആരോഗ്യ ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടാല്‍ പിടിച്ചസ്ഥലത്ത് തന്നെ കൊണ്ടു വിടും. ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇഎസ് രമാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ അനില്‍കുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it