Flash News

സ്വപ്‌നസാക്ഷാല്‍ക്കാരത്തിന്റെ ചിറകടി

കരിപ്പൂര്‍: പുതുവര്‍ഷത്തില്‍ മുപ്പതാണ്ടിന്റെ നിറവിലെത്തുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുപ്രതീക്ഷയുടെ ചിറകടി. ഇടത്തരം വിമാന സര്‍വീസുകള്‍, പുതിയ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ), പുതിയ ടെര്‍മിനല്‍, റണ്‍വേ ഏപ്രണില്‍ എയ്‌റോബ്രിഡ്ജ് തുടങ്ങി നിരവധി വികസനപ്രവൃത്തികളാണ് പുതിയ വര്‍ഷത്തില്‍ കരിപ്പൂരില്‍ സാക്ഷാല്‍ക്കരിക്കപ്പെടുക. 1988 മാര്‍ച്ച് 13ന് ആദ്യമായി സര്‍വീസുകള്‍ ആരംഭിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന് വരാനിരിക്കുന്നത് 30ാം പിറന്നാള്‍കൂടിയാണ്. കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ നിര്‍മാണം 15ന് ആരംഭിക്കും. നിലവില്‍ 90 മീറ്റര്‍ വീതിയുള്ള റിസയുടെ വിസ്തൃതി 240 മീറ്ററാക്കാനാണു തീരുമാനം. ബോയിങ് 777-200 വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിനായാണ് റിസയുടെ നീളം കൂട്ടുന്നത്. 2015 ല്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ചെറിയ ബജറ്റ് വിമാനങ്ങളാണ് ആഭ്യന്തര-അന്താരാഷ്ട്ര സെക്റ്ററില്‍ സര്‍വീസ് നടത്തുന്നത്. ബോയിങ് 777-200 വിമാനങ്ങള്‍ എത്തുന്നതോടെ ജിദ്ദ, ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കാനും ഗള്‍ഫ് സെക്റ്ററിലേക്ക് കൂടുതല്‍ യാത്രക്കാരെയും കാര്‍ഗോയും കൊണ്ടുപോവാനും സാധിക്കും. കരിപ്പൂരില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പുതിയ ടെര്‍മിനല്‍ 2018 മാര്‍ച്ചിലാണ് തുറക്കുന്നത്. നിലവിലുള്ള ടെര്‍മിനലില്‍ സൗകര്യങ്ങള്‍ കുറവായതിനാലാണ് പുതിയ ടെ ര്‍മിനല്‍ നിര്‍മാണം. വിമാനങ്ങ ള്‍ നിര്‍ത്തിയിടുന്ന റണ്‍വേ ഏപ്രണ്‍ വികസനം കഴിഞ്ഞ് സമ ര്‍പ്പിക്കുന്നതും പുതുവര്‍ഷത്തിലാണ്. മൂന്നു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ പുതിയ റണ്‍വേ ഏപ്രണും പുതിയ ടെര്‍മിനലും ബന്ധപ്പെടുത്തി രണ്ട് എയ്‌റോബ്രിഡ്ജുകള്‍ നിര്‍മിക്കുന്നുണ്ട്. ടെര്‍മിനല്‍ തുറക്കുന്നതോടെ ഇവയും പ്രവര്‍ത്തനക്ഷമമാവും. വ്യോമയാന ഗതാഗതത്തിന്റെ കൃത്യതക്ക് ഉപയോഗിക്കുന്ന എഡിഎസ്ബി (ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്) സംവിധാനം ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കും. വിമാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായും സൂക്ഷ്മതയോടെയും ഇറങ്ങാനും പറന്നുയരാനും ഇതോടെ കഴിയും. എയര്‍പോര്‍ട്ട് അതോറിറ്റിക്കു കീഴില്‍ വരുമാനം നേടുന്ന വിമാനത്താവളങ്ങളില്‍ ഇതോടെ കരിപ്പൂര്‍ മുന്‍നിരയിലെത്തും.
Next Story

RELATED STORIES

Share it