thrissur local

സ്വകാര്യഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഒരാള്‍ പിടിയില്‍

തൃശൂര്‍: നഗരത്തിലെ സ്വകാര്യ ഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയത് യുവതിയടക്കം മൂന്നുപേരടങ്ങുന്ന സംഘമാണെന്ന് പോലിസ് കണ്ടെത്തി. സംഘത്തിലെ ഒരു പ്രതിയെ പോലിസ് പിടികൂടി. മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദി(32)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്.
സംഭവത്തിലെ മറ്റു പ്രതികളായ കൊടകര വെട്ടിക്കല്‍ വാസുപുരം സ്വദേശി റഷീദ്(36), ഗുരുവായൂര്‍ വല്ലശേരി തൈക്കാട് വീട്ടില്‍ ശാശ്വതി(26) എന്നിവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലിസ് പറഞ്ഞു. റഷീദ് യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം നേതാവാണ്. ഷൊര്‍ണൂര്‍ ടൗണ്‍ ലത നിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീഷി(28)നെയാണ് സംഘം കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: മരണപ്പെട്ട സതീഷ് പഞ്ചിക്കലിലുള്ള റഷീദിന്റെ ഫഌറ്റില്‍ കഴിഞ്ഞ ഞായറാഴച് എത്തി. തുടര്‍ന്ന് തിങ്കളാഴ്ച്ച റഷീദും അടുത്ത ബന്ധമുള്ള ശാശ്വതിയും മറ്റുകൂട്ടുകാരുമായി കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്ര പോയി. തിരിച്ചെത്തിയ ശേഷം സംഘത്തിലുണ്ടായിരുന്ന യുവതിയെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഘം ഫഌറ്റിലെത്തി മദ്യപിച്ചതിനുശേഷം യുവതിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയടക്കമുള്ളവര്‍ സതീഷിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.   മുറിയില്‍ പൂട്ടിയിട്ട ശേഷം ശാശ്വതിയും റഷീദും മുങ്ങി. തുടര്‍ന്ന്  കൃഷ്ണപ്രസാദും മറ്റുള്ളവരും ചേര്‍ന്നാണ് അവശനിലയിലായിരുന്ന രതീഷിനെ ആശുപത്രിയിലെത്തിച്ചത്.
കൃഷ്ണപ്രസാദ് പറയുന്നതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയിച്ചു. പിന്നീട് കൃഷ്ണപ്രസാദിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകത്തിന്റെ കുറ്റം സ്വയം ഏറ്റെടുക്കണമെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പുറത്തിറക്കാമെന്നും റഷീദ് കൃഷ്ണപ്രസാദിനോട് പറഞ്ഞിരുന്നുവത്രേ.
അതിനുശേഷം ജോലി വാങ്ങിത്തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് റഷീദ് മുങ്ങിയത്. കേരളത്തിലും കര്‍ണാടകത്തിലുമുള്ള അധോലോക സംഘങ്ങളുമായി റഷീദിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. എസിപി കെപി ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീജിത്, ഔസേഫ്, എഎസ്‌ഐമാരായ ബിനു, ബിനന്‍, പോലിസുകാരായ അനില്‍, മനോജ് കൃഷ്ണന്‍, മുരളി, അരുണ്‍ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it