malappuram local

സ്റ്റേഷനില്‍ പോലിസ് മര്‍ദിച്ചെന്ന് പരാതി; പ്ലസ് ടു വിദ്യാര്‍ഥി ആശുപത്രിയില്‍

തിരൂരങ്ങാടി:  പോലിസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ പോലിസ് മര്‍ദിച്ചെന്ന് പരാതി. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ഥി ആശുപത്രിയില്‍.
വെന്നിയൂര്‍ കാച്ചടി സ്വദേശി മൂഴിക്കല്‍ അബ്ദുവിന്റെ മകന്‍ അര്‍ഷാദ് അലി (17) യെയാണ് തിരൂരങ്ങാടി സ്റ്റേഷനിലിട്ട് പോലിസുകാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതിയുള്ളത്. കഴിഞ്ഞ ദിവസം വെന്നിയൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ തര്‍ക്കത്തിനിടെ വീഡിയോ പകര്‍ത്തിയ മഫ്ടിയിലുള്ള പോലിസുകാരനെ മര്‍ദിച്ചുവെന്നാരോപിച്ചാണ് അര്‍ഷാദ് അലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്നും പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം പോലിസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുത്രെ.
തുടര്‍ന്ന് അര്‍ഷാദ് അലിയെ പ്രതിയാക്കാതെ സ്റ്റേഷനിലെത്തിയ പിതാവിനൊപ്പം ഒരു മണിയോടെ വിട്ടയക്കുകയായിരുന്നു.
പോലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന്  ചര്‍ദിക്കുകയും ക്ഷീണമനുഭവപ്പെടുകയും ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എസ്‌ഐ ക്ക് പുറമെ മൂന്നു പോലിസുകാരാണ് മര്‍ദിച്ചത്. ശരീരമാസകലം വേദനയും ഇടുപ്പിനു പരിക്കുമുള്ളതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
അര്‍ഷാദ് അലിയെ അനാവശ്യമായി പിടിച്ചു കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നുവെന്നും പോലിസിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോലിസുകാരനെ മര്‍ദിച്ചുവെന്ന കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് യുവാക്കളെയും  പോലിസ് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു. പൂക്കിപ്പറമ്പ് പാരലല്‍ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അര്‍ഷാദ് അലി.
Next Story

RELATED STORIES

Share it