Flash News

സ്മാര്‍ട്ട് സിറ്റി : രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മിക്കാന്‍ തീരുമാനം



തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി പ്രദേശത്തു രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മിക്കാന്‍ സ്മാര്‍ട്ട്‌സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. 200 കോടി ചെലവു വരുന്ന പദ്ധതി സ്മാര്‍ട്ട്‌സിറ്റി കമ്പനി നേരിട്ടാണു നടപ്പാക്കുന്നത്. അതില്‍ ഏഴുലക്ഷം ചതുരശ്ര അടി സ്ഥലമുണ്ടാവും. യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കമ്പനി സ്വന്തമായി നിര്‍മിച്ച ആദ്യ കെട്ടിടത്തില്‍ 7 ലക്ഷം ചതുരശ്ര അടിയുണ്ടായിരുന്നു. അതില്‍ പാട്ടത്തിന് കൊടുക്കാവുന്ന 3.56 ലക്ഷം ചതുരശ്ര അടിയില്‍ 78 ശതമാനവും ഇതിനകം അലോട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി പണിത 7 ലക്ഷം ചതുരശ്ര അടിക്കു പുറമെ 65 ലക്ഷം ചതുരശ്ര അടി വിവിധ കോ-ഡെവലപ്പേഴ്‌സ് വഴി പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ നിര്‍മാണം മുന്നോട്ടുപോവുകയാണ്. സ്മാര്‍ട്ട്‌സിറ്റി സ്വന്തമായി പണിത കെട്ടിടത്തില്‍ അരലക്ഷം ചതുരശ്ര അടി ഏണസ്റ്റ് ആന്റ് യങ് എന്ന കമ്പനിക്ക് നല്‍കാനുള്ള നിര്‍ദേശം യോഗം അംഗീകരിച്ചു.സിങ്കപ്പൂര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്‌കട്ടില്‍ എന്ന കമ്പനിക്ക് നാവികസംബന്ധമായ സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍ ഉണ്ടാക്കുന്ന യൂനിറ്റ് സ്ഥാപിക്കുന്നതിന് ഒരു ഏക്കര്‍ ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചു. 1000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്. കരാറുകാരുമായുള്ള എല്ലാ നിയമ തര്‍ക്കങ്ങളും അവസാനിച്ചുവെന്ന് കമ്പനി പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. നേരത്തെ വിഭാവനം ചെയ്ത രീതിയില്‍ മുന്നോട്ടുപോവാന്‍ ഇനി കമ്പനിക്കു കഴിയും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു. പുതിയ സാഹചര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റിയിലേക്ക് ഏതൊക്കെ കമ്പനികളെ കൊണ്ടുവരാന്‍ കഴിയുമെന്നത് സംബന്ധിച്ചു പഠനം നടത്താനും യോഗം തീരുമാനിച്ചു. സ്മാര്‍ട്ട്‌സിറ്റിയുടെ കുതിച്ചുചാട്ടത്തിന് ഉതകുന്ന പദ്ധതികള്‍ സംബന്ധിച്ച് ഹോള്‍ഡിങ് കമ്പനിയായ ദുബയ് ഹോള്‍ഡിങിന്റെ ചെയര്‍മാന്‍ അബ്ദുല്ല അഹ്മദ് അല്‍ ഹബ്ബായ് അടുത്തുതന്നെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതാണ്.
Next Story

RELATED STORIES

Share it