Alappuzha local

സ്പിരിറ്റ് വ്യാപാരിയെ കൊലപ്പെടുത്തിയ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം



ആലപ്പുഴ:  സ്പിരിറ്റ് വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കായംകുളം കണ്ടല്ലൂര്‍ വില്ലേജില്‍ പുതിയ വിള മുറിയില്‍ വടക്കേവിള കളത്തില്‍ വീട്ടില്‍ ഗോവിന്ദപ്പണിക്കരുടെ മകന്‍ ആക്കു എന്ന ശ്രീകാന്ത്(22)നെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കരീലക്കുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും ആലപ്പുഴ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി ഫെലിക്‌സ് മേരിദാസ് ശിക്ഷ വിധിച്ചത്. കീരിക്കാട് ചാപ്രയില്‍ വീട്ടില്‍ തിമ്മന്‍ അജി എന്ന അജികുമാര്‍(34), ബുധനൂര്‍ പടിഞ്ഞാറുംമുറി രാജാ മന്ദിരത്തില്‍ രാജന്‍ നായര്‍(47), കീരിക്കാട് മലമേല്‍ ഭാഗം മുറി സുരേഷ് ഭവനത്തില്‍ സുനില്‍ എന്ന രാജേഷ്(28), കീരിക്കാട് കരുവാറ്റം കുഴി മുറി ചാപ്രയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രമോദ്(30), പത്തിയൂര്‍ പടിഞ്ഞാറെ മുറി കോട്ടൂര്‍തെക്കതില്‍ വീട്ടില്‍ സുരേഷ്(31) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അജികുമാറിന്റെ സ്പിരിറ്റ് കച്ചവടത്തില്‍ പങ്കാളിയായിരുന്ന ആക്കു സ്വന്തമായി സ്പിരിറ്റ് കച്ചവടം തുടങ്ങിയതോടെ തന്റെ കച്ചവടം കുറഞ്ഞതിലും പ്രതിയുടെ ജേഷ്ട സഹോദരനായ രാധാകൃഷ്ണനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിലുമുള്ള വിരോധം തീര്‍ക്കുന്നതിനായി ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ സംഘം ചേര്‍ന്ന് ആക്കുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.ഐപിസി 302, 34 പ്രകാരം ജീവപര്യന്തവും 25,000 രൂപ വീതം പിഴയും 120(ബി) പ്രകരാം മറ്റൊരു ജീവപര്യന്തവും 25,000 രൂപയും 201, 34 വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ്, അഡീഷനല്‍ ഗവ. പ്ലീഡര്‍മാരായ പി കെ രമേശന്‍, ഗോപേഷ് എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it