malappuram local

സ്ത്രീ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള കാംപയിന് തുടക്കം

മലപ്പുറം: ജില്ലയിലെ വോട്ടര്‍മാരില്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമുള്ള വേങ്ങര, തിരൂരങ്ങാടി, മലപ്പുറം, വള്ളിക്കുന്ന്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള പ്രത്യേക കാംപയിന്‍ തുടങ്ങി.
ഈ മണ്ഡലങ്ങളിലെ ഗ്രാമപ്പഞ്ചായത്ത്- നഗരസഭാ ഓഫിസുകള്‍ കേന്ദ്രീകരിച്ച് പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ തുറന്നു. ആറ് വരെ തിയ്യതികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി വോട്ടര്‍പ്പട്ടികയില്‍ ഓണ്‍ലൈനായി പേരുചേര്‍ക്കാന്‍ ഇവിടങ്ങളില്‍ സൗകര്യമുണ്ടാവും. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
2016 ജനുവരി ഒന്നിന് 18 വയസ് തികയുന്ന വനിതകള്‍ക്ക് ക്യാംപുകളില്‍ എത്തി പട്ടികയില്‍ പേരുചേര്‍ക്കാം. കൊണ്ടോട്ടി നഗരസഭ, ചെറുകാവ്, പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒരുക്കിയ കൗണ്ടറുകള്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി വി സജന്‍ എന്നിവര്‍ സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്റ്ററല്‍ പാര്‍ടിസിപേഷന്റെ (സ്‌വീപ്) ഭാഗമായി സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള കാംപയിന്‍ നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രചാരണ വാഹന പര്യടനവും നോട്ടീസ് വിതരണവും നടക്കുന്നുണ്ട്.
വാഹനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന നോട്ടീസിന്റെ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭയ്ക്ക് നല്‍കി ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കായുള്ള പ്രത്യേക കാംപയിന്‍ അവസാനിച്ച ശേഷം വാഹന പ്രചാരണ പര്യടനം മറ്റ് മണ്ഡലങ്ങളിലും നടക്കും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം'എന്ന ബാനറിലുള്ള പ്രദര്‍ശന ബോര്‍ഡില്‍ വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനുള്ള എസ്എംഎസ്, ടോള്‍ഫ്രീ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും റിക്കാര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്റ് കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതിയായ 19 വരെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it