സോളാര്‍ തട്ടിപ്പ് കേസ്: തലശ്ശേരി മുന്‍ എസ്‌ഐയുടെ മൊഴി കേസ് ഫയലില്‍ കാണുന്നില്ലെന്ന്

കൊച്ചി: സോളാര്‍ കേസ് ആദ്യം അന്വേഷിച്ചിരുന്ന തലശ്ശേരി മു ന്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് സോളാര്‍ കമ്മീഷനു മുമ്പാകെ നല്‍കിയ മൊഴിയിലെ പ്രധാനഭാഗങ്ങള്‍ കേസ് ഡയറി ഫയലില്‍ കാണുന്നില്ലെന്ന് സോളാര്‍ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിലെ അംഗമായ മുന്‍ കണ്ണൂര്‍ ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍.
സരിതാ നായരെ ആദ്യമായി അറസ്റ്റ് ചെയ്യുന്നതിനായി തലശ്ശേരി മുന്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുളള അഞ്ചംഗസംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അവര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ എത്തിയിരുന്നെങ്കിലും പെരുമ്പാവൂര്‍ പോലിസ് സംഘം അറസ്റ്റ് ചെയ്തു കൊണ്ടുപോയെന്നാണ് ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സരിതാ നായരെ 2013 ജൂണ്‍ രണ്ടാം തിയ്യതി രാത്രി പതിനൊന്നു മണിക്കാണ് അറസ്റ്റ് ചെയ്തതെന്ന വിവരം ഫയലില്‍ ഇല്ലെന്നും സുദര്‍ശന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി.
അതേസമയം, സരിതയെ പെരുമ്പാവൂര്‍ പോലിസ് 2013 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ നാലു മണിയ്ക്ക് അറസ്റ്റ് ചെയ്തുവെന്നാണ് തന്റെ അറിവെന്നും അദ്ദേഹം മൊഴി നല്‍കി. സരിതയെ അറസ്റ്റ് ചെയ്യുന്നതിലേക്കായി അവരുടെ താമസസ്ഥലം കണ്ടുപിടിക്കുന്നതിനായി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയുടെ പല മൊബൈല്‍ നമ്പരുകളുടേയും സിഡിആര്‍ ശേഖരിച്ചിരുന്നു എന്നു പറയപ്പെടുന്ന രേഖകള്‍ ഫയലില്‍ ഉണ്ടായിരുന്നില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പോലിസ് സുപ്രണ്ട് സിവില്‍ പോലിസ് ഓഫിസര്‍ വി പി നിജേഷിന് കൊടുത്ത കാരണം കാണിക്കല്‍ നോട്ടീസില്‍ സിപിഒ എസ്‌ഐ ബിജുവിനോടൊപ്പം കണ്ണൂര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് സിഡിആര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കണ്ണൂര്‍ സൈബര്‍ സെല്‍ കണ്ണൂര്‍ എസ്എച്ച്ഒയുടെ ഒഫീഷ്യല്‍ ഐഡിയിലേക്ക് ഈ വിവരങ്ങല്‍ ഇ-മെയില്‍ അയച്ചിരുന്നതായും പറയുന്നുണ്ട്. എന്നാല്‍ താന്‍ കേസ് ഏറ്റെടുത്ത ദിവസം സിഡി ഫയലില്‍ ഈ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഡിവൈഎസ്പി മൊഴി നല്‍കി.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്റെ കൈവശമുള്ള അന്വേഷണ ഫയലുകളില്‍ സിഡിആര്‍ ഉണ്ടാവാമെന്നും അദ്ദേഹം മൊഴി നല്‍കി. തന്റെ ഫോണില്‍ നിന്നു സരിതാ നായര്‍ സി എല്‍ ആന്റോയെ വിളിച്ചിരുന്നെന്ന് ഡിജിപിയ്ക്ക് ആന്റോ നല്‍കിയ പരാതി വ്യക്തി വിദ്വേഷത്താലാണ്.
തലശ്ശേരി കോടതിയിലെ മജിസ്‌ട്രേറ്റിന്റെ ഉത്തരവു പാലിക്കുന്നതിനായി സരിതയ്ക്ക് അവരുടെ അഭിഭാഷകനെ ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കിയത് സുരക്ഷാ കാരണങ്ങളുടെ പേരിലാണെന്നും ഡിവൈഎസ്പി കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.
തലശ്ശേരിയില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്‍പത് ഡോക്ടര്‍മാര്‍ ചേര്‍ന്ന് നല്‍കിയ പരാതിയില്‍ കേസിന്റെ അന്വേഷണം ആദ്യം നടത്തിയത് തലശ്ശേരി എസ്‌ഐ ആയിരുന്ന ബിജു ജോണ്‍ ലൂക്കോസ് ആയിരുന്നു. പ്രതികള്‍ സബ്‌സിഡിയോടെ സോളാര്‍ പാനല്‍ സ്ഥാപിച്ചു കൊടുക്കാമെന്ന് പറഞ്ഞ് തുക തട്ടിച്ചതായാണ് കേസ്.
Next Story

RELATED STORIES

Share it