സോളാര്‍ കമ്മീഷന്റെ നടപടി സുരക്ഷാവീഴ്ച

കോഴിക്കോട്: പോലിസിനെ അറിയിക്കാതെ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിലേക്കു കൊണ്ടുപോയ കമ്മീഷന്റെ നടപടി ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തനിക്ക് വധഭീഷണിയുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂജപ്പുര ജയിലിലും പുറത്തും ഇയാള്‍ക്ക് അതീവ സുരക്ഷയാണ് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഒരുക്കിയിരിക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാതെ, പോലിസിനെ വിവരം അറിയിക്കുകപോലും ചെയ്യാതെയാണ് ബിജുവിനെ കോയമ്പത്തൂരിലേക്കു കൊണ്ടുപോയത്. പ്രതി രക്ഷപ്പെട്ടിരുന്നെങ്കില്‍ ആഭ്യന്തരവകുപ്പ് സമാധാനം പറയേണ്ടിവരുമായിരുന്നു. ഇതൊന്നും ആലോചിക്കാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ബിജുവിന് സുരക്ഷാഭീഷണിയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നിട്ടും ഇക്കാര്യം അവഗണിച്ചു. പിന്നീട്, സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂര്‍ സിറ്റി പോലിസ് കമ്മീഷണറുമായി ബന്ധപ്പെട്ടാണ് സുരക്ഷ ഒരുക്കിയത്. ഭീഷണിയുണ്ടെന്ന ബിജുവിന്റെ പരാതിയും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടും പരിഗണിച്ച് ബിജുവിന് കര്‍ശന സുരക്ഷയാണ് നല്‍കിയിരുന്നത്.
നിരീക്ഷണ കാമറയും എസ്‌കോര്‍ട്ട് പോലിസും ചേര്‍ന്ന് ഒരുക്കിയ സുരക്ഷയില്‍നിന്നാണ് കമ്മീഷന്‍ ഇയാളെ കൊണ്ടുപോയത്. ഇവര്‍ക്കു പിന്നില്‍ കോയമ്പത്തൂരിലെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് കോയമ്പത്തൂരിലെ സുരക്ഷാകാര്യങ്ങള്‍ ഒരുക്കിയതെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് മുഖ്യമന്ത്രിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയത്. മുഖ്യമന്ത്രി ആര് എന്നതല്ല പ്രശ്‌നം. ഉമ്മന്‍ചാണ്ടി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it