malappuram local

സേഫ് കേരള പദ്ധതി: ആരോഗ്യ വകുപ്പ് പരിശോധന നടത്തി; 104 പേര്‍ക്ക് നോട്ടീസ്

മലപ്പുറം: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി നടത്തുന്ന 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വീടുകള്‍, ലോഡ്ജുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
വീടുകളുടെയും സ്ഥാപങ്ങളുടെയും പരിസരങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി ഉറവിട നശീകരണം നടത്തിയതായും കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരേ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. പരിശോധനയില്‍ 210 ടീമുകള്‍ പങ്കെടുത്തു.
5,317 വീടുകളും 418 സ്ഥാപനങ്ങളും 92 നിര്‍മാണ സ്ഥലങ്ങളുമാണ് പരിശോധിച്ചത്. 104 പേര്‍ക്കെതിരെയാണ് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചത്. മലപ്പുറത്ത് നടത്തിയ പരിശോധനയ്ക്ക് ടി എം ഗോപാലന്‍, പി രാജു, പി കെ കുമാരന്‍, ഡോ. അഹമ്മദ് അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണയില്‍ ഡോ. രേണുക, എം അബ്ദുള്‍ ഹമീദ് എന്നിവരും തിരൂരില്‍ ഡോ. ഹരിദാസ്, ഭാസ്‌കരന്‍ തൊടുമണ്ണില്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് പരിശോധന നടത്തിയത്. കൊതുക് വളരാനുളള സാഹചര്യങ്ങള്‍ കണ്ടെത്തിയ ടയര്‍ റിസോളിങ് സ്ഥാപനങ്ങളില്‍ ഉറവിട നശീകരണം നടത്തിയതായും നടപടി സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
Next Story

RELATED STORIES

Share it