സെക്രട്ടറിമാരുടെ ഇന്റര്‍നെറ്റ് അലവന്‍സ് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവ. സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സുകള്‍ കുത്തനെ വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നു പകുതിയാക്കി കുറച്ച അലവന്‍സുകളാണ് ധനവകുപ്പ് പുനസ്ഥാപിച്ചു നല്‍കിയത്. പ്രളയദുരന്തം നേരിടാന്‍ കഴിയുന്നത്ര സാലറിചലഞ്ചും ചെലവ് ചുരുക്കല്‍ നയങ്ങളും സ്വീകരിച്ചുവരുന്നതിനിടെ അലവന്‍സ് വര്‍ധിപ്പിച്ച നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രോഷ പ്രകടനം. 36,000 രൂപയായിരുന്ന സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് 90,000 ആയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 3000 രൂപയായിരുന്ന ലാന്‍ഡ് ഫോണ്‍, മൊബൈല്‍ അലവന്‍സുകള്‍ 7500 രൂപയാക്കി. വര്‍ഷം ഇന്റര്‍നെറ്റ് ഡാറ്റയ്ക്കായി 36000 രൂപ ചെലവാക്കാമായിരുന്നത് 90,000 ആയി ഉയര്‍ത്തി.
ഇതുകൂടാതെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ 30,000 രൂപ മൊബൈല്‍ ഫോണ്‍ വാങ്ങാനായി സെക്രട്ടറിമാര്‍ക്ക് ലഭിക്കും. നിലവില്‍ സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും സെക്രട്ടറിമാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്. മൊബൈല്‍ സേവനവും ഇന്റര്‍നെറ്റ് ഡാറ്റയും വിവിധ കമ്പനികള്‍ മല്‍സരിച്ച് നല്‍കുന്ന ഇക്കാലത്ത് ഇത്രയും ഉയര്‍ന്ന തുക അലവന്‍സായി അനുവദിക്കുന്നതു യുക്തിരഹിതമാണെന്നും സോഷ്യല്‍ മീഡയയില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it