സൂര്യതാപം: ഇതുവരെ ആറു മരണം; 147 പേര്‍ക്ക് പൊള്ളലേറ്റു; കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് 

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടില്‍ സൂര്യതാപമേറ്റ് ഇതുവരെ മരിച്ചത് ആറുപേര്‍. 147 പേര്‍ക്കു പൊള്ളലേറ്റതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വയനാട്, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം റിപോര്‍ട്ട് ചെയ്തത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൂര്യതാപമേറ്റത് പാലക്കാട് ജില്ലയിലാണ്- 67 പേര്‍ക്ക്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താപനിലയും പാലക്കാട് ജില്ലയിലാണ്. ഇതാണ് ഇവിടെ സൂര്യതാപമേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
മലപ്പുറം, കൊല്ലം- 17, ആലപ്പുഴ- 9, എറണാകുളം-7, കോഴിക്കോട്, വയനാട്- 5, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍- 4, കണ്ണൂര്‍-3, ഇടുക്കി-1 എന്നിങ്ങനെയാണ് സൂര്യതാപമേറ്റവരുടെ മറ്റു ജില്ലകളിലെ കണക്ക്. വയനാട് ജില്ലയിലെ നല്ല തമ്പിയാണ് ഈ വര്‍ഷം സൂര്യതാപമേറ്റ് ആദ്യം മരണമടഞ്ഞത്. ഈ മാസം 16ന് ആലപ്പുഴ കായംകുളം ചേരാംപള്ളി സ്വദേശി സുഭാഷാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.
പകല്‍, പ്രത്യേകിച്ച് ഉച്ചസമയത്ത് പൊതുഇടങ്ങളില്‍ തൊഴിലെടുക്കുന്നവരാണ് സൂര്യതാപമേല്‍ക്കുന്നവരില്‍ കൂടുതലും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ശേഷം 3 മണിവരെ വീടിനുപുറത്തു പണിയെടുക്കരുതെന്നാണ് ആരോഗ്യ, ദുരന്തനിവാരണ, തൊഴില്‍ വകുപ്പ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, കരാറുകാര്‍ പലരും ഇക്കാര്യം പാലിക്കാറില്ലെന്നാണ് ആക്ഷേപം.
തൊഴില്‍മേഖലയില്‍ ജോലിസമയത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ലേബര്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വേനലവധിയായതിനാല്‍ കുട്ടികളെയും ഈ സമയം പുറത്തിറക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളും ആരോഗ്യവകുപ്പു നല്‍കിയിട്ടുണ്ട്. വെയിലുള്ളപ്പോള്‍ കഴിവതും ജോലികള്‍ ഒഴിവാക്കുക എന്നതാണ് ഇതില്‍ പ്രധാനം.അഥവാ പുറത്തിറങ്ങിയാല്‍ കുടയോ തൊപ്പിയോ ഉപയോഗിക്ക ണം. പണിയെടുക്കുന്നവര്‍ ഇടയ്ക്കിടെ തണലില്‍ വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഓഫിസുകളില്‍ പണിയെടുക്കുന്നവര്‍ പോലും ദിവസേന 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഇളംനിറമുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ ഏറെ മുന്‍കരുതലെടുക്കണം. ബൈക്ക് യാത്രികര്‍ തുടര്‍ച്ചയായി കടുത്ത വെയിലില്‍ സഞ്ചരിക്കരുത്. 60 വയസ്സ് കഴിഞ്ഞവര്‍ ചൂടുകാലം പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത വെയിലില്‍ ഇവരുടെ ശാരീരികക്ഷമത പെട്ടെന്നു കുറയാനും തളര്‍ന്നുപോവാനും സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാനുള്ള സാഹചര്യമുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. സൂര്യാഘാതമേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ മരണം വരെ സംഭവിക്കാമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

തൃശൂര്‍: സൂര്യതാപമേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക ന്‍ മരിച്ചു. പുഴയ്ക്കലിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാടസ്വാമി(55)യാണു മരിച്ചത്. പുഴയ്ക്കല്‍ കേളത്തു മെറ്റല്‍സിലെ ജീവനക്കാരനായ ഇയാള്‍ക്കു ജോലിക്കിടെ കഴിഞ്ഞ ദിവസമാണു പൊള്ളലേറ്റത്.
വെയിലത്ത് ഇരുമ്പുകമ്പി മുറിക്കുകയായിരുന്ന മാടസ്വാമിയെ മറ്റു ജോലിക്കാര്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, അമല ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെ മരിച്ചു. ഒരാഴ്ചയായി അര ഡസനിലധികം പേരാണു സൂര്യതാപമേറ്റു ചികില്‍സ തേടിയെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് സാനു എം പരമേശ്വരന്‍ പറഞ്ഞു.
ഇരിക്കൂര്‍: സൂര്യതാപമേറ്റ് ചെങ്കല്‍ ക്വാറിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടക കാവേരിയില്‍ മുഹമ്മദ് ഇഖ്ബാല്‍(40) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂര്‍ ചെങ്കല്‍പണയില്‍ മെഷീന്‍ ഓപറേറ്ററായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സഹതൊഴിലാളികള്‍ സ്വദേശത്തേക്കു കൊണ്ടുപോയി.
Next Story

RELATED STORIES

Share it