kozhikode local

സുസ്ഥിരം പദ്ധതി: കാരശ്ശേരിയില്‍ ആട്, കോഴി വിതരണം വിവാദത്തില്‍

മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ ആട്, കോഴി, വിതരണം സംബന്ധിച്ച് വിവാദം കൊഴുക്കുന്നു.  പദ്ധതിയില്‍ വന്‍ തട്ടിപ്പും, അഴിമതിയും ആരോപിച്ച് യുഡിഎഫ്.മെമ്പര്‍മാരും, ഒരു വിഭാഗം ഗുണഭോക്താക്കളും പ്രതിരോധവുമായി പഞ്ചായത്ത് പ്രസിഡന്റും ഗുണഭോക്തൃ കമ്മറ്റി ഭാരവാഹികളും രംഗത്തിറങ്ങിയതോടെയാണ് പദ്ധതി സംബന്ധിച്ച വിവാദം രൂക്ഷമായിരിക്കുന്നത്.
പാല്‍, മാംസം, മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയും, മൃഗസംരക്ഷണ മേഖലയില്‍ പുരോഗതിയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുസ്ഥിരം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആട് വിതരണമാണ്  വിവാദത്തിന്  തിരികൊളുത്തിയിരിക്കുന്നത്. ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ പന്ത്രണ്ടായിരം രൂപ വിലയിട്ട് രണ്ട് ആടുകളെയാണ് ഒരു ഗുണഭോക്താവിന് നല്‍കുന്നത്. എന്നാല്‍ ആദ്യഘട്ട വിതരണത്തിനായി എത്തിച്ച ആടുകളുടെ വലിപ്പക്കുറവും ,ഗുണമേന്മ കുറവും ചൂണ്ടി കാട്ടി ഒരു വിഭാഗം ഗുണഭോക്താക്കള്‍  പ്രതിഷേധവുമായി രംഗത്തുവന്നു. ഇവര്‍ക്ക് പിന്തുണയുമായി യുഡിഎഫ് മെമ്പര്‍മാരും എത്തി.
ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരുകയും വിലയും ഇന്‍ഷുര്‍ തുകയും അടക്കം പതിനായിരം രൂപയായി കുറക്കുകയും ഏതാനും പേരൊഴികെ ആടുകളെ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ആട് വിതരണത്തിന്റെ മറവില്‍ അഴിമതിക്ക് നീക്കം നടന്നെന്നും, ഗുണഭോക്താക്കള്‍ യഥാസമയം ഇടപെട്ടത് കൊണ്ടാണ് ഇത് നടക്കാതെ പോയതെന്നും ,യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിച്ചു. അംഗീകൃത ഫാമുകളില്‍ നിന്ന് അടുകളെ വാങ്ങി വിതരണം ചെയ്യാനാണ് ഭരണസമിതി തീരുമാനമെന്നും, ഇത് ലംഘിച്ച് പുറമെ നിന്ന് ആടുകളെ വാങ്ങിയതിന് പിന്നില്‍ തട്ടിപ്പു ലക്ഷ്യമിട്ടാണെന്നും അവര്‍ ആരോപിച്ചു.
ഇതിന് പുറമെ പദ്ധതി വഴി വിതരണം ചെയ്ത കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങിയെന്നും കൂടുതലും പൂവന്‍കോഴികളെയാണ് വിതരണം ചെയ്തതെന്ന ആക്ഷേപവും, യുഡിഎഫ്. ഉന്നയിച്ചു.ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. യുഡിഎഫ് ആരോപണങ്ങള്‍ക്കെതിരെ വിശദികരണവും പ്രതിരോധവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വിതരണ കമ്മറ്റിയംഗങ്ങളും  രംഗത്തുവന്നു. നല്ല നിലയില്‍ പഞ്ചായത്തില്‍ നടന്നുവരുന്ന സുസ്ഥിരം കാരശേരി പദ്ധതിയെ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു. ആട്, പശു, കോഴി, പന്നി, കാട, മത്സ്യം, തേനീച്ച തുടങ്ങിയ കൃഷിയില്‍ സ്വയം പര്യാപ്തതയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.പ്രതിപക്ഷം ആരോപണം ഉന്നയിച്ചത് പോലെ 12,000 രൂപ എന്ന് നിശ്ചയിച്ചല്ല പദ്ധതി നടപ്പാക്കിയതെന്ന് കമ്മറ്റി അംഗങ്ങളും വ്യക്തമാക്കി.
ആടിന്റെഗുണമേന്‍മയും വലിപ്പവും അനുസരിച്ച് വിലയില്‍ മാറ്റം വരുമെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും കാരശ്ശേരി പഞ്ചായത്തില്‍ നിന്നൊഴികെ എവിടെ നിന്നും ആടിനെ വാങ്ങാന്‍ ഗുണഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്കിയിരുന്നതായും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ വി കെ വിനോദ് , സജി തോമസ്, പി സി പ്രദീപ്, ടി പി സുരേഷ്, പി പി സൈതലവി പങ്കെടുത്തു.


.
Next Story

RELATED STORIES

Share it