Flash News

സുരക്ഷാ ഉദ്യോഗസ്ഥരെ കര്‍ണാടക തിരിച്ചുവിളിച്ചു; മഅ്ദനി നാളെ മടങ്ങും

കൊല്ലം: ജാമ്യകാലാവധി വെട്ടിച്ചുരുക്കി മഅ്ദനി നാളെ ബംഗളൂരുവിലേക്ക് മടങ്ങുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ കര്‍ണാടക തിരിച്ചുവിളിച്ചതിനാലാണിത്.
എന്‍ഐഎ കോടതിയാണ് രോഗിയായ മാതാവിനെ കാണാന്‍ ഈ മാസം മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ പോവാന്‍ മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവു നല്‍കിയത്.  കര്‍ണാടക പോലിസിന്റെ സുരക്ഷയില്‍ വേണം കേരളത്തിലേക്ക് പോവേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പോലിസുകാരുടെ ചെലവ് ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ മഅ്ദനി അടച്ചെങ്കിലും മൂന്നിന് സുരക്ഷാ അനുമതി ലഭിക്കാതിരുന്നതോടെ യാത്ര നടന്നില്ല.
കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിക്ക് അകമ്പടി പോവാന്‍ പോലിസുകാര്‍ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ് (സിഎആര്‍) പോലിസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്ന് നാലിന് രാവിലെ റോഡ്മാര്‍ഗമാണ് അദ്ദേഹം ബംഗളൂരുവില്‍ നിന്നു കേരളത്തിലെത്തിയത്്. നാലിന് രാത്രി തന്നെ മാതാപിതാക്കളെ കണ്ട അദ്ദേഹം അന്‍വാര്‍ശ്ശേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കര്‍ണാടകയില്‍നിന്നുള്ള ആറു പോലിസുകാര്‍ക്കാണ് സുരക്ഷാ ചുമതല.
ഇതിനിടെ കഴിഞ്ഞദിവസം, സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ജീവനക്കാരെ അനുവദിക്കാന്‍ സാധിക്കില്ലെന്നും ഒമ്പതിന് മടങ്ങിയെത്തണമെന്നും കര്‍ണാടക പോലിസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കോടതി അനുവദിച്ച സമയം രണ്ടു ദിവസം ബാക്കിയാക്കി അദ്ദേഹം ബംഗളൂരുവിലേക്ക് മടങ്ങുന്നത്.
നാളെ ഉച്ചയ്ക്ക് 2.30ന് അന്‍വാര്‍ശ്ശേരിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. ഇതിനുശേഷം റോഡ്മാര്‍ഗം കൊച്ചിയിലേക്ക് പോവും. നെടുമ്പാശ്ശേരിയില്‍ നിന്ന് രാത്രി 10.50നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ മഅ്ദനി തിരിച്ച് ബംഗളൂരുവിലേക്ക് പോവും.
Next Story

RELATED STORIES

Share it