സുപ്രിംകോടതി വിധികള്‍ ആശങ്കാജനകം: എസ്ഡിപിഐ

കോഴിക്കോട്: കഴിഞ്ഞദിവസം സുപ്രിംകോടതി ആധാര്‍ വിഷയത്തിലടക്കം നടത്തിയ മൂന്നു വിധികളും ആശങ്ക ഉളവാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സ്വകാര്യത സംരക്ഷിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതാണു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
വീടു പോലുമില്ലാത്ത ഒരു വിഭാഗം ജനതയ്ക്ക് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഇനി സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നതാണു വസ്തുത. ധന ബില്ലായി ആധാര്‍ നിയമം പാസാക്കിയതിനെ ശരി വച്ചതിലൂടെ രാജ്യസഭയെ നോക്കുകുത്തിയാക്കി ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള അവസരമാണ് സുപ്രിംകോടതി വിധിയിലൂടെ സൃഷ്ടിക്കപ്പെടുന്ന കീഴ്‌വഴക്കം. ആധാര്‍ നിയമം പാസാക്കിയ രീതി ഭരണഘടനയെ വഞ്ചിക്കുന്നതാണെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം അതാണു സൂചിപ്പിക്കുന്നത്. പാന്‍കാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണ്ടെന്ന വിധി അപ്രസക്തമാക്കുകയാണ്. ആധാറിലെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പാര്‍ട്ടി പോരാട്ടം തുടരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വിവാഹേതര ബന്ധം കുറ്റകൃത്യമല്ലാതാക്കുന്ന വിധി കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും രാജ്യത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും എത്തിക്കുന്നത്. അത് കുടുംബ ഭദ്രതയെയും രാജ്യത്തിന്റെ ധാര്‍മിക രീതികളെയും അപകടപ്പെടുത്തും. മുസ്‌ലിംകള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ ആവശ്യമില്ലെന്ന വിധി ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാ സ്വതന്ത്ര്യം ഹനിക്കുന്നതാണെന്നും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മതങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ കേവലം പുണ്യസ്ഥലങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it