Flash News

സുനന്ദ ടേപ്പുകള്‍ : തരൂരിന്റെ മാനനഷ്ടക്കേസില്‍ റിപബ്ലിക് ടിവിക്ക് നോട്ടീസ്‌



ന്യൂഡല്‍ഹി: ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി റിപബ്ലിക് ചാനലിന് നോട്ടീസയച്ചു. ചാനല്‍ ഉടമകളായ എആര്‍ഡി ഔട്ട്‌ലെയര്‍ മീഡിയ & ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിനെ കൂടാതെ മാനേജിങ് ഡയറക്ടര്‍ അര്‍ണബ് ഗോസ്വാമിക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്. അര്‍ണബിനെയും ചാനലിനെയും എതിര്‍കക്ഷിയായി ഫയല്‍ ചെയ്ത ഹരജിയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനാണ് കോടതി നോട്ടീസില്‍ ചാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ മാസം എട്ടിനും 13നും ഇടയില്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ തനിക്കു മാനഹാനിയുണ്ടാക്കുന്നതാണെന്നാരോപിച്ച് തരൂര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. നിങ്ങളുടെ നിലപാട് എന്താണെന്നു നിങ്ങള്‍ക്കു പറയാം. പക്ഷേ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ (ശശി തരൂര്‍) പേരു പറയാനാവില്ല. അത് അനാവശ്യ ഇടപെടല്‍ ആണ് ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി. കേസ് ആഗസ്ത് 16നു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് വാദങ്ങള്‍ അവതരിപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനുവേണ്ടി ഹാജരായത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുംവരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. എന്നാല്‍, ചാനലില്‍ സംപ്രേഷണം ചെയ്ത ഓരോ വാക്കുകള്‍ക്കും തങ്ങളുടെ കൈവശം തെളിവുണ്ടെന്നു റിപബ്ലിക് ടിവിക്കു വേണ്ടി ഹാജരായ സന്ദീപ് സേതി പറഞ്ഞു. നഷ്ടപരിഹാരമായി രണ്ടുകോടി രൂപ നല്‍കണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it