Sports

സീക്കോയുടെ പിന്‍ഗാമിയാവാന്‍ സെര്‍ജിയോ ലൊബേറയ്ക്ക് കഴിയുമോ ?



ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിനു ഒരുങ്ങുന്ന എഫ്.സി. ഗോവയുടെ മുഖ്യപരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ കൈവശം വലിയദൗത്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ സീസണില്‍, കളിച്ച 14 മത്സരങ്ങളില്‍ കേവലം നാല് ജയം മാത്രമാണവര്‍ക്ക് നേടാനായത്്. ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ചത് അവസാനസ്ഥാനവും. ഈ നിലയില്‍ നിന്നും എഫ്.സി ഗോവയെ കരകരയറ്റണം, അതിനാവശ്യമായ പ്രചോദനം ടീമിനു നല്കണം, ഒപ്പം എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായ സീക്കോ ഇരുന്ന പരിശീലകസ്ഥാന പദവിയിലാണ് എത്തിയിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും ലൊബേറോയ്ക്ക് കനത്തവെല്ലു വിളിയാണ് ഉയര്‍ത്തുന്നത്.ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് 40 കാരനായ സെര്‍ജിയോ ലൊബേറ. വെല്ലുവിളികളൊന്നും ഈ സ്‌പെയിനുകാരനെ തെല്ലും അലട്ടുന്നില്ല. സീക്കോയുടെ മൂന്നുവര്‍ഷം നീണ്ട കാലാവധിക്കു ശേഷം എഫ്.സി .ഗോവയ്ക്ക് പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ തന്നെക്കൊണ്ടു കഴിയുമെന്ന പൂര്‍ണവിശ്വാസം സെര്‍ജിയോയിലുണ്ട്. ഈ സീസണിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്‌പെയിനില്‍ നടത്തിയ പരിശീലന മത്സരങ്ങളില്‍ അഞ്ചില്‍ മൂന്നെണ്ണത്തിലും ജയിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ ടീമിന്റെ കരുത്ത് ബോധ്യപ്പെടുത്തുന്ന ശ്രദ്ധേയവിജയം നേടാനായി. ടീമിന്റെ കേളീശൈലിയും വളരെ ശ്രദ്ധേയമായി. ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഈ സീസണിലെ എഫ്.സി ഗോവയുടെ എടുത്തു പറയാവുന്ന സവിശേഷത വിദേശതാരങ്ങളുടെ കൂട്ടത്തോടെയുള്ള മാറ്റമാണ്. കഴിഞ്ഞവര്‍ഷം സീക്കോ ബ്രസീലില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയിരുന്നതെങ്കില്‍ സെര്‍ജിയോ ടീമിലേക്ക് എടുത്തിരിക്കുന്നതിലേറെയും സ്പാനീഷ് കളിക്കാരെയാണ്.  സ്പാനിഷ് ക്ലബ്ബായ ബാഴ്‌സിലോണയുടെ സീനിയര്‍ ടീമിന്റെ കോച്ചിങ്ങ് സ്റ്റാഫിലെ അംഗം കൂടിയാണ് സെര്‍ജിയോ.ബാഴ്‌സിലോണയുടെ റിസര്‍വ് കളിക്കാരന്‍ കൂടിയായിരുന്ന മാനുവല്‍ ലാന്‍സറോട്ടി, മൊറോക്കോയുടെ രാജ്യാന്തര ടീമിന്റെ മിഡ്ഫീല്‍ഡര്‍ അഹമ്മദ് ജഹോഹ്, കോപ്പഡെല്‍റെ കപ്പ് നേടിയ ടീമില്‍ അംഗമായ ഫെറാന്‍ കോറോമിനാസ് എന്നിവര്‍ക്കു പുറമെ ആരാധകരുടെ പ്രിയതാരം ബ്രൂണോ പിന്‍ഹിറോയും ഇത്തവണ എഫ്.സി.ഗോവയ്ക്കു വേണ്ടി ജഴ്‌സിയണിയുന്നു. 2014ലെ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് തോറ്റ ടീമിലെ ഏറെ ശ്രദ്ധേയനായ കളിക്കാരനായിരുന്നു ബ്രൂണോ പിന്‍ഹിറോ. കഴിഞ്ഞ സീസണിലെ ദുരന്തം മാറ്റിവെച്ചാല്‍ 2015 ല്‍ സീക്കോയുടെ ടീം ഫൈനലില്‍ വരെ എത്തിയിരുന്നു. ഇത്തവണ സെര്‍ജിയോ ഒരു ഉറപ്പും നല്‍കുന്നില്ല. വാഗ്ദാനങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിവുള്ളതാണ് ഈ ടീം. എങ്കിലും അല്‍പം ആശങ്കയുള്ളത് ഗോള്‍ കീപ്പര്‍മാരുടെ കാര്യത്തിലാണ്. ഗോള്‍ കീപ്പറായി വിദേശതാരങ്ങള്‍ ആരും കരാര്‍ ഒപ്പുവെച്ചിട്ടില്ല. ക്ലബ്ബ് നിലനിര്‍ത്തിയ ഇന്ത്യന്‍ കളിക്കാരില്‍ ഒരാളായ ലക്ഷ്മികാന്ത് കട്ടിമണി ആയിരിക്കും ബാറിനു കീഴിലെ നമ്പര്‍ വണ്‍. ഇത് അല്‍പം സമ്മര്‍ദ്ദം ഉണ്ടാക്കും. പക്ഷേ, ടീം എന്ന നിലയില്‍ നിരവധി കഴിവുറ്റ താരങ്ങള്‍ കൈവശമുള്ളതിനാല്‍ ഇത്തരം ഒരു നിസാരക്കുറവ് അവര്‍ക്ക് മറികടക്കാനാകും.
Next Story

RELATED STORIES

Share it