malappuram local

സിവില്‍ സ്റ്റേഷനില്‍ ഇനി സീറോ വേസ്റ്റ്

മലപ്പുറം: സിവില്‍ സ്റ്റേഷന്‍  അടുത്തുതന്നെ മാലിന്യ മുക്തമാകും. ഒരിടത്തും മാലിന്യങ്ങള്‍ അടിഞ്ഞുകൂടികിടക്കില്ല. സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന്റെ കീഴിലുള്ള സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ ബോധവല്‍കരണ പരിപാടികള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കുന്ന തെങ്ങനെയെന്ന് വകുപ്പുകള്‍ തോറും ക്ലാസുകള്‍ നടത്തിവരുന്നു. ഓരോ ഓഫിസിനും മാലിന്യം ശേഖരിക്കാനായി ഒന്നോ രണ്ടോ ചാക്കുകള്‍ നല്‍കും. ഓഫിസിലെ പേപ്പര്‍, പ്ലാസ്റ്റിക് വേസ്റ്റുകള്‍, വെള്ളക്കുപ്പികള്‍, ഉപയോഗശൂന്യമായ പേനകള്‍, മറ്റു മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ പ്രത്യേകം ചാക്കുകളിലാക്കി നിറയുന്നതനുസരിച്ച് മാലിന്യ നിര്‍മാര്‍ജന യൂനിറ്റിനെ അറിയിച്ചാല്‍ അവര്‍തന്നെ ഇവ ശേഖരിക്കും.
ഇവ തരം തിരിച്ച് റീസൈക്ലിങ്ങിനായി നല്‍കും. പേപ്പര്‍മാലിന്യങ്ങള്‍ പേപ്പര്‍ പള്‍പ്പുണ്ടാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കയര്‍, പൈപ്പ് എന്നിവ ഉണ്ടാക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഓഫിസുകളില്‍ പാര്‍ട്ടി നടത്തുന്നതിന് സീറോ വേസ്റ്റ് മാനേജ്‌മെന്റിനെ അറിയിച്ചാല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ എണ്ണത്തിനുസരിച്ച് കൊണ്ടവരും. പാര്‍ട്ടിക്കുശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാലിന്യങ്ങളും അവര്‍തന്നെ കൊണ്ടുപോകും.
ഇലകള്‍ കൂട്ടിയിട്ടു കത്തിക്കുന്ന രീതി ഒഴിവാക്കണം. ഇലകള്‍ ഗര്‍ത്തങ്ങളില്‍ നിക്ഷേപിക്കുകയാണെങ്കില്‍  അവ മഴവെള്ളം ഒഴുകിപ്പോകാതെ സംഭരിക്കുവാനും ഭൂമിക്കുതന്നെ വേനലില്‍ ഒരാവരണമായി തീരുകയും ഭൂമിയില്‍ അലിഞ്ഞു ചേര്‍ന്ന് ജൈവവളമാവുകയും ചെയ്യും. കഴിവതും കോട്ടന്‍ വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. പഴയവസ്ത്രങ്ങളും ടീഷര്‍ട്ട്, സാരി, മാക്‌സി എന്നിവയും ഈ സംരംഭകര്‍ ശേഖരിക്കുന്നുണ്ട്.  ഇവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ചാക്കുകളും സഞ്ചികളുമായി മാറ്റും. എഡിഎം ടി വിജയന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ സീറോ വേസ്റ്റ് മാനേജ്‌മെന്റ് പ്രോഗ്രാം കണ്‍വീനര്‍ പി മുഹമ്മദ് റസീന്‍ ക്ലാസെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ ഗീത കാണിശ്ശേരി, മറ്റു റവന്യു ജീവനക്കാര്‍ പങ്കെടുത്തു. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ശുചിത്വ മിഷന്‍ പിരിപാടികള്‍ വ്യാപിപ്പിക്കും.
Next Story

RELATED STORIES

Share it