സിറ്റിങ് സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍; എംഎല്‍എമാര്‍ക്ക് പ്രതിഷേധം

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ സിറ്റിങ് സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ചതിനെതിരേ എ, ഐ ഗ്രൂപ്പുകള്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ വസതിയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സീറ്റില്‍ ഇരുവരേയും നിലനിര്‍ത്തി ബാക്കിയുള്ള സീറ്റുകളില്‍ നാലിലേറെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള സാധ്യതാ പട്ടിക കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റിന് സമര്‍പ്പിച്ചത്. ഇത് എ, ഐ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ യോഗം ചേര്‍ന്നത്. സിറ്റിങ് സീറ്റുകളില്‍ ഒന്നിലധികം പേരുകള്‍ നിര്‍ദേശിച്ചത് ശരിയായില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും തങ്ങളുടെ അക്കൗണ്ടില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുമെന്നും ഐ ഗ്രൂപ്പ് നിലപാടെടുത്തു. ഇക്കാര്യത്തില്‍ എ ഗ്രൂപ്പിനും സമാന നിലപാടാണുള്ളത്.
സ്ഥാനാര്‍ഥി നിര്‍ണയം വൈകിപ്പിക്കുന്നതില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേയും ഐ ഗ്രൂപ്പ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം അടുത്തയാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ആളുകളുടെ കണക്കെടുക്കുകയാണ്. ഇങ്ങനെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമാവില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞതവണ മല്‍സരിച്ചവരെല്ലാം ഇത്തവണയും മല്‍സരിക്കുമെന്നും സീറ്റ് വിട്ടുകൊടുക്കേണ്ടെന്നും യോഗത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കി. രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, സി എന്‍ ബാലകൃഷ്ണന്‍, വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it