Flash News

സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടി: ഹസന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അദ്ദേഹത്തിനു കനത്ത തിരിച്ചടിയാണെന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. കോണ്‍ഗ്രസ്സും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണു സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപോര്‍ട്ടിലും സിബിഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക്  അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്.
2006ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ലാവ്‌ലിന്‍ കേസ് സിബിഐക്കു വിട്ടത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ലാവ്‌ലിന്‍ ഇടപാടിലാണെന്നും അതിന്റെ സൂത്രധാരന്‍ അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ആണെന്നുമാണ് യുഡിഎഫിന്റെ നിലപാട്. പുതിയ സത്യവാങ്മൂലത്തില്‍ സിബിഐ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ പിണറായിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു. ലാവ്‌ലിന്‍ കമ്പനിക്കു നല്‍കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ വിതരണക്കരാറാക്കി മാറ്റിയത് പിണറായിയുടെ താല്‍പര്യപ്രകാരമായിരുന്നെന്ന് സിബിഐ കണ്ടെത്തി. പിണറായി വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും മറ്റു പ്രതികളും ലാവ്‌ലിന്റെ അതിഥിയായി കാനഡ സന്ദര്‍ശിക്കുകയും വിതരണക്കരാറില്‍ ഒപ്പുവയ്ക്കാന്‍ പിണറായി വിജയന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം ഹൈക്കോടതി പരിഗണിച്ചില്ല.
വിചാരണക്കോടതിയില്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ പിണറായി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെ ഒഴിവാക്കാന്‍ ഹൈക്കോടതി ദുര്‍വ്യാഖ്യാനം ചെയ്യുകയോ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്‌തെന്നും സിബിഐ ആരോപിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it