സിബിഎസ്ഇയുടെ അപ്പീല്‍ തീര്‍പ്പാക്കി; ശിരോവസ്ത്രത്തിന് നിരോധനമില്ല

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനും കൈ പൂര്‍ണമായും മറയ്ക്കാനും അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സിബിഎസ്ഇ സമര്‍പ്പിച്ച അപ്പീല്‍ ഭേദഗതിയോടെ ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. അരമണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ എത്തണമെന്ന ഉത്തരവ് ഒരുമണിക്കൂര്‍ മുമ്പ് എന്നാക്കി ഡിവിഷന്‍ ബെഞ്ച് ഭേദഗതി വരുത്തി.
ഇതുപ്രകാരം പരീക്ഷാര്‍ഥികള്‍ രാവിലെ 8.30ന് മുമ്പെത്തി പരിശോധനയ്ക്കു തയ്യാറാവണം. മാറ്റം വരുത്തിയ സമയക്രമം സിബിഎസ്ഇ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ പരിഗണനയ്‌ക്കെത്തിയെങ്കിലും മതപരമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്നതിനു തടസ്സമില്ലെന്ന് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഈ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് സിബിഎസ്ഇ അഭിഭാഷകന്‍ അറിയിച്ചു.
എന്നാല്‍, സമയം സംബന്ധിച്ച കോടതി ഉത്തരവും സര്‍ക്കുലറും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കണമെന്നും സര്‍ക്കുലര്‍ മാനദണ്ഡമാക്കി പരീക്ഷ നടത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
സര്‍ക്കുലര്‍ ഇറക്കി വസ്ത്രസ്വാതന്ത്ര്യത്തിന് അനുമതി നല്‍കിയെങ്കില്‍ എന്തിന് അപ്പീല്‍ നല്‍കിയെന്നും ഇത്തരം ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും ഹാജരാവേണ്ട സമയം അരമണിക്കൂര്‍ എന്നത് ഒരുമണിക്കൂറായി ഭേദഗതി വരുത്താമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മതപരമായ വിശ്വാസങ്ങളെ മാനിച്ചുവേണം ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍. സംസ്‌കാരമുള്ള സമൂഹത്തില്‍ രാഹുകാലം കഴിഞ്ഞേ പരീക്ഷ നടത്താവൂവെന്ന് ആരെങ്കിലും നിര്‍ദേശം നല്‍കിയാല്‍ നാളെ കോടതികള്‍ക്ക് ഈ വിഷയത്തിലും ഇടപെടേണ്ടിവരും. ബഹുസ്വരസമൂഹത്തില്‍ ജീവിക്കുമ്പോള്‍ എല്ലാവരുടെയും വികാരങ്ങളെ മാനിച്ചായിരിക്കണം ഇത്തരം തീരുമാനങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
മൊബൈല്‍ ജാമറും കാമറകളും മറ്റ് ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുമുള്ള ആധുനിക യുഗത്തില്‍ സന്ന്യാസിസമൂഹം അടക്കമുള്ളവരുടെ വസ്ത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കിയത് എന്തിനെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
മതവിശ്വാസം മൗലികാവകാശമാണെന്നും അതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it