സിപിഎമ്മിന് ബാറുടമകളുമായി കൂട്ടുകെട്ടെന്നു

പ്രതിപക്ഷംതിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടത്. ബാറുകള്‍ തുറക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നു കെ സി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ സുപ്രിംകോടതി വിധി നടപ്പാക്കുകയാണു സര്‍ക്കാരെന്നു നിലപാടിനെ ന്യായീകരിച്ച എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി നല്‍കി.
സംസ്ഥാനത്തു പുതിയ മദ്യഷാപ്പുകള്‍ തുറക്കുകയല്ല, നിലവില്‍ പ്രവര്‍ത്തിച്ചവയ്ക്കു വീണ്ടും അനുമതി നല്‍കുകയാണു ചെയ്യുന്നത്. ബാറുകള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല. അസം, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണു ബാര്‍ തുറക്കുന്നതിനായി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി കേരളത്തോടും അഭിപ്രായം ആരാഞ്ഞു. ഇതു സംബന്ധിച്ച നിലപാട് കോടതിയില്‍ വ്യക്തമാക്കുകയാണു ചെയ്തത്. മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. മദ്യനയത്തില്‍ ക്രൈസ്തവ സഭ ഉള്‍പ്പെടെയുള്ള ആരുമായും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവര്‍ജനം തന്നെയാണു ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണം തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോഴില്ല. പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് തുറക്കാന്‍ അപേക്ഷ കിട്ടിയാല്‍ പരിശോധിച്ച് അനുമതി നല്‍കും. പുതിയ ബാറുകള്‍ക്കുള്ള അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
10000ത്തിന് മുകളിലുള്ള പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയതു പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാനല്ല. മദ്യഷോപ്പുകള്‍ക്കും ബാറുകള്‍ക്കും അനുവദിച്ചിരുന്ന ദൂരപരിധിയില്‍ മാറ്റംവരുത്തില്ല. സ്‌കൂളുകള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 200 മീറ്റര്‍ ദൂരെ മാത്രമേ മദ്യഷോപ്പുകളും ബാറുകളും അനുവദിക്കൂ. കള്ളുഷാപ്പുകള്‍ക്ക് 600 മീറ്ററാണ് പരിധി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് 50 മീറ്ററെന്ന പരിധി നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് നടപ്പാക്കിയാലും വളരെ കുറച്ച് ബാറുകള്‍ മാത്രമേ വരൂവെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുറക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കെ സി ജോസഫ് ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ വിധിക്കായി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിപിഎമ്മിന് ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ സി ജോസഫ് പറഞ്ഞു. ഗീബല്‍സിനെ വെല്ലുന്നതരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നുണ പറയുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it