സിപിഎമ്മിന്റെ വര്‍ഗീയ രാഷ്ട്രീയം തിരിച്ചറിയുക: പി അബ്ദുല്‍ മജീദ് ഫൈസി

തിരുവനന്തപുരം: കേരളത്തില്‍ സിപിഎം വര്‍ഗ രാഷ്ട്രീയത്തില്‍ നിന്നു വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് വഴിമാറിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. തിരുവനന്തപുരം ജില്ലാ നേതൃസംഗമം പൂന്തുറ പുതുക്കാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി കാംപസ് കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുള്ള കേരളത്തില്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹാരാജാസ് കോളജിലുണ്ടായ ദാരുണ സംഭവത്തെ വര്‍ഗീയമാക്കി ചിത്രീകരിച്ചത് സിപിഎം ചെയ്ത വലിയൊരു പാതകമാണ്.
മുസ്‌ലിം നേതൃത്വങ്ങളുള്ള ചില സംഘങ്ങള്‍ക്കു മേല്‍ വര്‍ഗീയത സ്ഥാപിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപി വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുകയെന്നു തിരിച്ചറിയണം. ദേശാഭിമാനിയുടെ വരികളാണ് സംഘപരിവാര വര്‍ഗീയ പ്രചാരണത്തിന് ആയുധമാക്കിക്കൊണ്ടിരിക്കുന്നത്. മറ്റു ചില പാര്‍ട്ടികളോട് കൂട്ടിക്കെട്ടിയല്ലാതെ ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുന്നതിനെ ഭയപ്പെടുന്ന സിപിഎമ്മിന്റെ മതനിരപേക്ഷതാ വാദത്തില്‍ ആത്മാര്‍ഥതയില്ലെന്നും മജീദ് ഫൈസി പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ ജാതിവാഴുന്ന ഇന്ത്യ എന്ന വിഷയമവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സെക്രട്ടറി കെ എസ് ഷാന്‍, ഫവാസ് നിലമ്പൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം സ്വാഗതവും വൈസ് പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി വാര്‍ഷിക പദ്ധതിയും അവതരിപ്പിച്ചു. സെക്രട്ടറി ഷബീര്‍ ആസാദ് നന്ദി പറഞ്ഞു.





കാംപസ് ഫ്രണ്ട്
കാലിക്കറ്റ്
യൂനിവേഴ്‌സിറ്റി
മാര്‍ച്ച് ഇന്ന്
കോഴിക്കോട്: ബിരുദ പ്രവേശനം ലഭിക്കാത്ത 58,000 വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കുക, വൈകിക്കിടക്കുന്ന പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുക, പ്രൈവറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തും. ഇന്ന് രാവിലെ 10നാണ് മാര്‍ച്ച്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നത്. ബിരുദ ഏക ജാലകത്തിന്റെ അവസാനഘട്ട അലോട്ട്‌മെന്റ് പുറത്തുവന്ന ശേഷവും അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്. ആവശ്യത്തിന് സീറ്റില്ലാത്തതാണ് ഇതിന്റെ കാരണം.  യൂനിവേഴ്‌സിറ്റിയില്‍ യഥാസമയം ഫലം പുറത്തു വരാത്തതും കാലങ്ങളായുള്ള പ്രശ്‌നമാണ്. ഇതിലൊന്നും നടപടി സ്വീകരിക്കാത്തതിനാലാണ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it