സിപിഎമ്മിന്റെ ബിജെപി വിരുദ്ധത വാക്കില്‍ മാത്രം: ലീഗ്

കോഴിക്കോട്: സിപിഎമ്മിന്റെ ബിജെപി വിരുദ്ധത വാക്കില്‍ മാത്രമേയുള്ളൂവെന്നും ബിജെപിക്കെതിരായ എല്‍ഡിഎഫ് നയത്തില്‍ ആത്മാര്‍ഥതയില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

തോല്‍വി ഉറപ്പായതിനാലാണ് എല്‍ഡിഎഫ് യുഡിഎഫിനെതിരേ ബിജെപി ബന്ധം ആരോപിക്കുന്നത്. ബിജെപിയുമായി ശക്തമായ മല്‍സരം നടക്കുന്നത് കാസര്‍കോട്ടും മഞ്ചേശ്വരത്തുമാണ്. ആ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫിന് തൊട്ടുപിന്നില്‍ ബിജെപിയാണുള്ളത്. അവിടത്തെ ബിജെപിയുടെ സാധ്യത എല്‍ഡിഎഫ് നേടുന്ന വോട്ടിനനുസരിച്ചായിരിക്കും. കാസര്‍കോട്ട് ഇത്തവണ യുഡിഎഫ് മൂന്ന് സീറ്റുകള്‍ നേടുമെന്ന് എല്‍ഡിഎഫ് തന്നെ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരം മേഖലയിലെ ബോംബ് നിര്‍മാണത്തെയും സ്‌ഫോടനത്തെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. മുഖ്യമന്ത്രിക്കെതിരേ കേസുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേരില്‍ ഒരു കേസുമില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതിയായവരാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യുഡിഎഫ് വലിയ കുതിപ്പ് നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ഖജാഞ്ചി പികെകെ ബാവ, മന്ത്രി ഡോ. എം കെ മുനീര്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it