Flash News

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: സംഘടനാ റിപോര്‍ട്ട് ഇന്ന് അവതരിപ്പിക്കും, മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല

ഹൈദരാബാദ്: ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം വിഭാഗത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ പുരോഗതിയില്ലെന്ന് സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപോര്‍ട്ടില്‍ വിമര്‍ശനം. രാഷ്ട്രീയപ്രമേയം അംഗീകരിച്ചശേഷം ഇന്നു വൈകീട്ട് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള കരട് സംഘടനാ റിപോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് റിപോര്‍ട്ടിന്‍മേല്‍ വിശദമായ ചര്‍ച്ച നടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം ബംഗാള്‍ ഒഴികെയുള്ള ഒരു സംസ്ഥാനത്തും മുസ്‌ലിം വിഭാഗത്തെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതില്‍ പുരോഗതി നേടാനായിട്ടില്ല. 2015 ല്‍ ബംഗാളില്‍ പാര്‍ട്ടിക്കുള്ളില്‍ 7.1 ശതമാനമായിരുന്ന മുസ്‌ലിം പ്രാതിനിധ്യം നിലവില്‍ 11.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിം ജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടി വേണമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തിലടക്കം ഇക്കാര്യത്തില്‍ പുരോഗതിയില്ല. എല്ലാ സംസ്ഥാനങ്ങളും മുസ്‌ലിം വിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധചെലുത്തണമെന്നും റിപോര്‍ട്ട് പറയുന്നു.
ശക്തികേന്ദ്രമായ കേരളത്തിലെ പാര്‍ട്ടി അംഗത്വത്തില്‍ യുവപ്രാതിനിധ്യം നേരിയതോതില്‍ വര്‍ധിച്ചെങ്കിലും തൊഴിലാളികളുടെ എണ്ണം കുറയുകയാണ്. അതേസമയം, മധ്യവര്‍ഗ പ്രാതിനിധ്യം കൂടുന്നു. കര്‍ഷകത്തൊഴിലാളി പ്രാതിനിധ്യവും കേരളത്തില്‍ കുറയുന്നു. സംസ്ഥാന കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യവും വേണ്ടത്ര ഉയര്‍ന്നിട്ടില്ല. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ യുവാക്കളുടെ കൊഴിഞ്ഞുപോക്കു വ ര്‍ധിക്കുകയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് യുവാക്കളുടെ പ്രാതിനിധ്യം കുറഞ്ഞിട്ടുള്ളത്. എന്നാല്‍, കേരളത്തില്‍ 2015ല്‍ 22.7 ശതമാനമായിരുന്നത് 23.4 ശതമാനമായി ഉയര്‍ന്നു. പിബി അംഗങ്ങള്‍ക്കും കേന്ദ്രനേതാക്കള്‍ക്കുമെതിരേ റിപോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണുള്ളത്. പിബി അംഗങ്ങളും കേന്ദ്രനേതാക്കളും മാധ്യമങ്ങളോട് വിടുവായത്തം പറയുന്നത് നിര്‍ത്തണം. പിബിയിലെയും കേന്ദ്ര ആസ്ഥാനത്തെയും ചര്‍ച്ചകള്‍ തല്‍സമയം മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടുന്നു. വാര്‍ത്താ ചോര്‍ച്ച അന്വേഷിക്കാന്‍ പിബി അംഗമായ ബി വി രാഘവുലുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ഗുരുതരമായ അച്ചടക്കലംഘനമാണ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വാര്‍ത്ത ചോര്‍ത്തിനല്‍കുന്നത് നേതാക്കള്‍ അവസാനിപ്പിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോ ണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ ബംഗാള്‍ ഘടകത്തെയും റിപോര്‍ട്ട് വിമര്‍ശിക്കുന്നു. പിബി തള്ളിയിട്ടും കോണ്‍ഗ്രസ്സുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണം. മൂന്നുവര്‍ഷത്തിനിടെ ബംഗാളിലെ സിപിഎം അംഗങ്ങളുടെ എണ്ണത്തില്‍ അരലക്ഷത്തിലേറെ കുറവുണ്ടായി. ഇപ്പോള്‍ ബംഗാളില്‍ 2,48,000 പാര്‍ട്ടി അംഗങ്ങളാണുള്ളത്. വിശാഖപട്ടണത്തു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ 52,000 അംഗങ്ങളുടെ കുറവുണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കൊല്‍ക്കത്ത പ്ലീനം അംഗത്വത്തിന് കര്‍ശന വ്യവസ്ഥ കൊണ്ടുവന്നിരുന്നു. പാര്‍ട്ടി രീതികള്‍ക്ക് യോജിക്കാത്തവരെ അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതാണ് എണ്ണം കുറയാനുള്ള കാരണമെന്നാണു നേതൃത്വത്തിന്റെ വിശദീകരണം. പ്ലീനം തീരുമാനങ്ങ ള്‍ നടപ്പാക്കുന്നകാര്യം സംസ്ഥാന ഘടകങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച് ആറുമാസത്തിനകം ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണം. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ. ഇതിനായി കൂടുതല്‍ സമരങ്ങള്‍ ഏറ്റെടുക്കണം.
സ്‌കൂളിലും മറ്റും ആര്‍എസ്എസ് നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അണികള്‍ ഏറ്റെടുക്കണം. അല്ലാതെ, തിരഞ്ഞെടുപ്പുസഖ്യങ്ങള്‍കൊണ്ടു മാത്രം മുന്നോട്ടുപോവാനാവില്ലെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Next Story

RELATED STORIES

Share it