സിപിഎം പങ്കിനു തെളിവായി കൊലവിളി പ്രകടനം

കണ്ണൂര്‍: തിങ്കളാഴ്ച അര്‍ധരാത്രി എടയന്നൂരില്‍ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക്് സെക്രട്ടറി ശുഹൈബിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ സിപിഎം നടത്തിയ റാലിക്കിടെയാണ് ശുഹൈബിനെതിരേ സിപിഎം പ്രവര്‍ത്തകരുടെ പരസ്യമായ വധഭീഷണി. വിവാദമായ റാലിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ശുഹൈബേ, ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ഒരു സിഐടിയു നേതാവ് ആക്രമിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം പ്രകടനം. ഈ കേസില്‍ രണ്ടാഴ്ച ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ശുഹൈബ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയായി—രുന്നു കൊലപാതകം. അതിനിടെ, ശുഹൈബിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റിയാസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.30ന് തെരൂരിലെ തട്ടുകടയില്‍ ചായ കുടിക്കവെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിന്റെ കൈകള്‍ പിറകിലേക്കു കെട്ടി കാലുകള്‍ക്ക് തുരുതുരാ വെട്ടുകയായിരുന്നുവെന്ന് അക്രമത്തില്‍ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന റിയാസ് പറയുന്നു. കൊലപാതകത്തില്‍ ബന്ധമില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെയും എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും വാദം. റാലിയില്‍ വിളിച്ച മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it