സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ. ഡോ. സാം മാത്യു അന്തരിച്ചു

കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ. ഡോ. സാം മാത്യു (80)അന്തരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം മന്ദിരം ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു.
ആലപ്പുഴ കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി എം മത്തായിയുടെ മകനായി 1936 ഒക്‌ടോബര്‍ എട്ടിനാണ് സാം മാത്യുവിന്റെ ജനനം. പന്തളം എന്‍എസ്എസ് കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം കോല്‍ക്കത്ത ബിഷപ്‌സ് കോളജില്‍ നിന്നു ബിഡി ബിരുദവും സമ്പാദിച്ചു. കീഴ്‌വായ്പൂര്‍, പുതുവല്‍, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം എന്നീ ഇടവകകളില്‍ വികാരിയായും മഹായിടവക ട്രഷറര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1993 സപ്തംബര്‍ 1ന് മധ്യകേരള മഹായിടവകയുടെ പത്താമത്തെ ബിഷപ്പായി. എക്യുമെനിക്കല്‍ രംഗത്ത് നേതൃത്വം വഹിച്ചുകൊണ്ടിരുന്ന ബിഷപ് മദ്യവര്‍ജന പ്രസ്ഥാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു.
മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ബുധനാഴ്ച 11ന് സിഎസ്‌ഐ ഹോളി ട്രിനിറ്റ് കത്തീഡ്രല്‍ സെമിത്തേരിയില്‍. പത്‌നി: കുഞ്ഞമ്മ. മക്കള്‍: ക്രിസ്റ്റി, ശാന്തി, ആനി. മരുമക്കള്‍:അനജ, ഐപ്പ് ആന്‍ഡ്രൂസ്, വിനോദ് മാത്യൂസ്.
Next Story

RELATED STORIES

Share it