സാര്‍ക്ക് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ ലൈന്‍ വരുന്നു

ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റയില്‍വേ ലൈന്‍ വരുന്നു. ഇന്ത്യന്‍ റയില്‍വേയാണ് ഇതു സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്നത്. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് റോഡ് നിര്‍മിച്ചതിനു പിന്നാലെയാണ് പുതിയ പദ്ധതി. റെയില്‍വേ ലൈന്‍ വഴി നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കാനാണു തീരുമാനം. മണിപ്പൂരിലെ ജിരിബമില്‍ നിന്ന് തുടങ്ങി മ്യാന്‍മറിലെ മാന്‍ഡലായ് വരെ നീളുന്ന റെയില്‍വേ ലൈന്‍ ദീര്‍ഘകാലമായി ആലോചനയിലുള്ളതാണ്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് അഞ്ചു റൂട്ടുകളിലായി റയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കുള്ള സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പമാണ് ഭൂട്ടാനിലേക്കും റെയില്‍വേ ലൈന്‍ വ്യാപിപ്പിക്കുന്നത്.
ബംഗ്ലാദേശിലേക്ക് നിലവില്‍ നേരിട്ടുള്ള റയില്‍വേ സര്‍വീസുണ്ട്. അതോടൊപ്പം പുതിയ രണ്ട് റൂട്ടുകള്‍ കൂടി ബംഗ്ലാദേശിലേക്കു പ്രഖ്യാപിച്ചിട്ടുമുണ്ട്. മൈത്രി എക്‌സ്പ്രസ്, കൊല്‍ക്കത്ത-ധക്ക എക്‌സ്പ്രസ് എന്നിവയാണ് ഇന്ത്യ-ബംഗ്ലാദേശ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ത്രിപുരയില്‍ നിന്ന് ബംഗ്ലാദേശിലെ അക്കുറയിലേക്കുള്ള റെയില്‍ പദ്ധതി തുടങ്ങിക്കഴിഞ്ഞു.
പശ്ചിമബംഗാളിലെ ഹാല്‍ദിബാരിയില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിവരെ നീളുന്ന മറ്റൊരു ലൈനിന്റെ പണിയും ആരംഭിച്ചു. ആദ്യപദ്ധതി 2012-13ലാണു പ്രഖ്യാപിച്ചത്. പിന്നിട് 2016-17ലെ റെയില്‍ ബജറ്റ് പദ്ധതിക്ക് അംഗീകാരം നല്‍കി. മ്യാന്‍മറിലേക്കുള്ള റെയില്‍പദ്ധതിയുടെ സാധ്യതാ പഠനം 2005ലാണു നടത്തിയത്. ഇതില്‍ ഇംഫാല്‍ ഭാഗത്തുള്ള 125 കിലോമീറ്റര്‍ പദ്ധതിയുടെ പണി ആരംഭിക്കുകയും ചെയ്തു.
ഇംഫാലില്‍ നിന്ന് ഇന്ത്യയിലെ മൊറീഹ വരെയുള്ള 111 കിലോമീറ്റര്‍, മ്യാന്‍മറിലെ താമുവില്‍ നിന്ന് കലായ് വരെയുള്ള 128 കിലോമീറ്റര്‍ എന്നിവയ്ക്ക് അനുമതിയായിട്ടില്ല. ബിഹാറിലെ റാക്‌സനോളില്‍ നിന്ന് നേപ്പാളിലേ ബീര്‍ഗഞ്ചിലേക്കുള്ള പാത പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഇതോടൊപ്പം ഭൂട്ടാനിലേക്കും കൂടി നാലു റൂട്ടുകളാണ് പദ്ധതി. നിലവില്‍ നേപ്പാളില്‍ റെയില്‍വേ ശൃംഖലയില്ല. എന്നാല്‍, രാജ്യത്തിന്റെ സമതല മേഖലകളില്‍ ചില ചെറിയ റെയില്‍വേ ലൈനുകളുണ്ട്. ബിഹാറിലെ ജയ്‌നഗര്‍, ജോഗ്ബാനി, ഉത്തര്‍പ്രദേശിലെ സോനാലി, റപയ്ദിയ തുടങ്ങിയ സ്റ്റേഷനുകള്‍ നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നാണു സ്ഥിതിചെയ്യുന്നത്. ഈ ലൈനുകള്‍ നേപ്പാളിലേക്ക് വ്യാപിപ്പിക്കാവുന്നതേയുള്ളൂ.
ടിബറ്റ് വഴി നേപ്പാളിലേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എവറസ്റ്റിനുതാഴെ തുരങ്കം നിര്‍മിച്ചാണ് റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്. ക്വിങ്ഹായ്-ടിബറ്റന്‍ റെയില്‍വേയുടെ പ്രവര്‍ത്തനമാണ് ഇവിടേക്കു വ്യാപിപ്പിക്കുക. ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍ 2008ല്‍ പ്രഖ്യാപിച്ചതാണ്. ബംഗാളിലെ ഹാഷിമാറയില്‍ നിന്ന് ഭൂട്ടാനിലെ തോറിബാരിയിലേക്ക് 18 കിലോമീറ്റര്‍ നീളമുള്ള ലൈനാണു വരുന്നത്. ഇതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ആര്‍ഐടിഇഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it