സാമ്രാജ്യത്വം ദേശീയോദ്ഗ്രഥനത്തിന് വെല്ലുവിളി: മുഖ്യമന്ത്രി

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരേ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ത്തു മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണ്. മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അനേകം വൈവിധ്യങ്ങളുള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ ബഹുസ്വര സമൂഹത്തില്‍ മതമീമാംസ പഠിപ്പിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ മതപണ്ഡിതന്റെ പങ്ക് എന്താണെന്നു മര്‍കസ് മാതൃക കാണിക്കുന്നു.  മര്‍കസ് നടത്തുന്ന കശ്മീരി ഹോം ദേശീയോദ്ഗ്രഥനത്തിന് ഈ സ്ഥാപനം നല്‍കുന്ന പങ്കാണ് കാണിക്കുന്നത്. എളിയതോതില്‍ ആരംഭിച്ച് ഈ സ്ഥാപനം 22 സംസ്ഥാനങ്ങളിലായി പടര്‍ന്നുപന്തലിച്ചതും മര്‍കസ് നോളജ് സിറ്റി പോലുള്ള സംരംഭങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതും ആശാവഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. മൂന്നാമത് ശെയ്ഖ് സായിദ് സ്മാരക അന്താരാഷ്ട്ര സമാധാന സമ്മേളന ലോഗോ പ്രകാശനം താമരശ്ശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പി ടി എ റഹീം എംഎല്‍എ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണി, പ്രഫ. എ പി അബ്ദുല്‍ വഹാബ്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ടി കെ ഹംസ, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എ അബ്ദുല്‍ ഹകീം, സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപള്ളി, പ്രഫ. അബ്ദുല്‍ ഹമീദ്, സിറാജ് ദിനപത്രം എഡിറ്റര്‍ ടി കെ അബ്ദുല്‍ ഗഫൂര്‍, എ സൈഫുദ്ദീന്‍ ഹാജി സംസാരിച്ചു. മര്‍കസില്‍ 35 വര്‍ഷമായി എന്‍ജിനീയറായി സേവനം ചെയ്യുന്ന പി മുഹമ്മദ് യൂസുഫ് പന്നൂര്‍, മര്‍കസ് കവാടം രൂപകല്‍പന ചെയ്ത ഡാര്‍വിശ് കരീം എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Next Story

RELATED STORIES

Share it