Kottayam Local

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ : ഒരുവര്‍ഷത്തിനകം വിതരണം ചെയ്തത് 111.28 കോടി



കോട്ടയം: കര്‍ഷകത്തൊഴിലാളികള്‍, അംഗപരിമിതര്‍, വിധവകള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കു കീഴില്‍ ജില്ലയിലെ 1.14 ലക്ഷം ഗുണഭോക്താക്കള്‍ക്കായി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്തത് 111.28 കോടി രൂപ. ഈ രംഗത്ത് നേരത്തെ കുടിശ്ശിക ഉണ്ടായിരുന്ന തുക ഉള്‍പ്പടെ ജില്ലയിലെ 126 സഹകരണസംഘങ്ങളുടെ സഹായത്തോടെ പെന്‍ഷന്‍തുക ഗുണഭോക്താക്കള്‍ക്കു വീടുകളിലെത്തിച്ച് നല്‍കുകയായിരുന്നു. വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് സമയോചിതമായി വിപണിയില്‍ ഇടപെടുന്നതിനും സഹകരണ വകുപ്പ് നടപടി സ്വീകരിച്ചു. അരി വില പിടിച്ചുനിര്‍ത്താന്‍ സഹകരണമേഖലയില്‍ ജില്ലയില്‍ 55 അരിക്കടകളാണ് ജില്ലയില്‍ ആരംഭിച്ചത്. 25 രൂപ നിരക്കില്‍ ഈ കടകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് അരി വിതരണം ചെയ്തു. ഓണം, ബക്രീദ്, റമദാന്‍, വിഷു തുടങ്ങിയ ഉല്‍സവകാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ന്യായവിലയക്ക് നിത്യേപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് 209 ന്യായവില വിപണികളും തുറന്നു. ജില്ലയില്‍ കര്‍ഷകരെടുത്ത വായ്പയ്ക്ക് കടാശ്വാസമായി 6.73 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള കടാശ്വാസമായി 1.90 കോടിയും 36 മല്‍സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസമായി 7.01 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് ഒരോ പഞ്ചായത്തിലും നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങുന്നതിനും നടപടിയായിട്ടുണ്ട്. കുടിശ്ശിക നിവാരണത്തിനുള്ള പ്രത്യേക കാംപയിന്‍ മുഖേന 974.76 ലക്ഷം രൂപയുടെ കുടിശ്ശിക കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പിരിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ സഹകരണ സംഘങ്ങള്‍ മുഖേന 2458.12 കോടിയുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷം പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനായെന്നും ജില്ലാ ഭരണകൂടം പറയുന്നു.
Next Story

RELATED STORIES

Share it