Flash News

സാമൂഹിക നീതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: സാമൂഹിക നീതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുകയാണെന്നും സവര്‍ണ വിധേയത്വത്താല്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി 6 ലക്ഷത്തില്‍ നിന്ന് 8 ലക്ഷം രൂപയാക്കിയ കേന്ദ്രത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. 2017 സപ്തംബര്‍ 13നാണ് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം മേല്‍ത്തട്ട് പരിധി ആറില്‍ നിന്ന് എട്ടുലക്ഷമാക്കി വര്‍ധിപ്പിച്ചത്.
ഇത് നടപ്പാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഉത്തരവ് നിര്‍ദേശിക്കുന്നുമുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ്് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, സമാശ്വാസ തൊഴില്‍ദാന പദ്ധതി തുടങ്ങിയവയ്‌ക്കൊക്കെ മേല്‍ത്തട്ട് പരിധി ബാധകമാണെന്നിരിക്കെയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശ ചീഫ് സെക്രട്ടറിമാര്‍ക്കും അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് അയച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.
ഒരു പ്രക്ഷോഭങ്ങളുമില്ലാതെ ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക സംവരണം വേണമെന്ന നിലപാട് എടുത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉത്തരവുണ്ടായിട്ടും പിന്നാക്ക ജനവിഭാഗങ്ങളുടെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയത് തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന തീരുമാനം സാമൂഹികനീതി അട്ടിമറിക്കാനാണെന്നും യോഗം വ്യക്തമാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പിന്നാക്ക പട്ടിക വിഭാഗ സംവരണം ഇല്ലാതാക്കുന്ന തീരുമാനം കൈക്കൊണ്ട സര്‍ക്കാരിന്റെ പിന്നാക്ക വിരുദ്ധ നീക്കത്തിന്റെ തുടര്‍ച്ച തന്നെയാണിതും. സര്‍ക്കാരിന്റെ സവര്‍ണ പ്രീണന നയത്തിനെതിരേ പ്രതിപക്ഷവും പ്രത്യേകിച്ച് മുസ്‌ലിം ലീഗും തുടരുന്ന മൗനം ദുരൂഹമാണ്.
സംവരണാവകാശങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടു നിന്ന ബി എസ് മാവോജിയെ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും ദുരൂഹമാണ്.  ഇടതുസര്‍ക്കാരിന്റെ പിന്നാക്ക-ദലിത് വിരുദ്ധനീക്കങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. തുളസീധരന്‍ പള്ളിക്കല്‍,  എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍, പി കെ ഉസ്മാന്‍, റോയ് അറയ്ക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it