Idukki local

സഹോദരി ഇറങ്ങിപ്പോയി; കാമുകനുമായുണ്ടായ അടിപിടിയില്‍ സഹോദരന് വെട്ടേറ്റു



മൂന്നാര്‍: ഇറങ്ങിപ്പോയ സഹോദരിയുടെയും കാമുകന്റെയും വീട്ടിലെത്തിയ യുവാവിന് അടിപിടിക്കിടെ വെട്ടേറ്റു. സഹോദരീ കാമുകന്റെ വീട്ടിലുണ്ടായ ബഹളത്തിനിടെ പോതമേട് കോളനിയിലെ രാജേഷി (25)നാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. രാജേഷിന്റെ വിവാഹം കഴിഞ്ഞ സഹോദരിയും സമീപ പ്രദേശത്തു താമസിക്കുന്ന സുന്ദരത്തിന്റെ മകന്‍ അജിത്് കുമാറും പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് പലതവണ അജിത്ത് കുമാറിന്റെ പിതാവിനോട് ഫോണ്‍വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച അജിത്ത്കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ട് പോവാന്‍ ശ്രമിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. രാത്രിയില്‍ വെട്ടുകത്തിയുമായി രാജേഷ് അജിത്ത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. രാജേഷിന്റെ സഹോദരിയും അജിത്ത് കുമാറും വീട്ടിലില്ലെന്ന് പിതാവ് സുന്ദരം പറഞ്ഞു. പ്രകോപിതനായ രാജേഷ് കൈയ്യില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെ വെട്ടുകത്തി പിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍ ആശുപത്രിയിലും സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. മൂന്നാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it