kozhikode local

സഹോദരിമാരെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍



വടകര: രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികില്‍സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാങ്കണ്ടി മുഹമ്മദി (47)നെയാണ് വടകര സിഐ ടി മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ കുറ്റിയാടി പോലിസ് ഒരു മാസം മുമ്പെ കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു. രോഗം മാറ്റിത്താരാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു കേസ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് ഈ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടര്‍ന്നാണ് ബന്ധുക്കള്‍ കഴിഞ്ഞ 14ന് വടകര പോലിസില്‍ വിവരം അറിയിച്ചത്. ചൊവ്വാഴ്ച സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിഞ്ഞു. മൂത്ത കുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കള്‍ ഇയാളുടെ ചികില്‍സ തേടിയത്. ശരീരത്തില്‍ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികില്‍സിച്ചത്. അനിയത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികില്‍സിക്കണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരെയും പല പ്രാവശ്യങ്ങളിലായി ചികില്‍സിച്ചു. ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പോലിസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ കുടുംബത്തെ മൊത്തം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീഷണി ഭയന്നാണ് കുട്ടികള്‍ സംഭവിച്ചതൊന്നും പുറത്ത് പറയാതിരുന്നത്. ഇയാളെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും. എഎസ്‌ഐ ബാബു, പോലിസുകാരായ സിഎച്ച് ഗംഗാധരന്‍, കെപി രാജീവന്‍, വിവി ഷാജി, എന്‍കെ പ്രദീപന്‍, കെ യൂസഫ് എന്നിവരും സിഐയുടെ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it